
ന്യൂഡൽഹി:ഇന്ത്യൻ ജനാധിപത്യ തിരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയാകാൻ പ്രവാസികൾക്ക് അവസരം കൈവന്നു . പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിനാണു അംഗീകാരം ലഭിക്കുന്നത്. ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ മണ്ഡലങ്ങളിൽ തങ്ങള്‍ക്ക് പകരം ആളെ വെച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ട് ചെയ്യാനാകും. തൊഴില്‍ ആവശ്യത്തിനും മറ്റുമായി വിദേശത്തുള്ളവര്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ നാട്ടില്‍ എത്തണമെന്നാണ് നിയമം. പുതിയ ബില്‍ വരുന്നതോടെ ഈ അസൗകര്യത്തിന് പരിഹാരമാകും.
പുതിയ ബില്ല് വരുന്നതോടെ പ്രവാസികൾക്കു നേരിട്ടു വോട്ടു ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്താൻ സാധിക്കും. ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്താൻ ചുമതലയുള്ളയാളും അതേ മണ്ഡലത്തിൽ വോട്ടുള്ളയാളായിരിക്കണം. പകരം ആളെ നിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പിനു ആറു മാസം മുൻപ് റിട്ടേണിംഗ് ഓഫീസർക്കു അപേക്ഷ നൽകണം.ലക്ഷകണക്കിനു പ്രവാസികളുടെ പേര് വോട്ടർപട്ടികയിൽ ഉണ്ടെങ്കിലും പതിനായിരം മുതൽ പന്ത്രണ്ടായിരംവരെ പ്രവാസികളാണ് സാധാരണ വോട്ടു രേഖപ്പെടുത്താൻ നാട്ടിലെത്തുന്നത്. ഭാരിച്ച ചെലവാണ് പ്രവാസികൾ തെരഞ്ഞെടുപ്പുകളിൽ നിന്നു വിട്ടുനിൽക്കാൻ കാരണം.
ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രവാസി വോട്ടവകാശം എന്നു നടപ്പാക്കാനാകുമെന്ന് ജൂലൈ 21ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ബില്‍ തയ്യാറാക്കാന്‍ നേരത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. നിലവിലെ ചട്ടമനുസരിച്ച് പ്രവാസി വോട്ടവകാശം നല്‍കാനാകില്ലെന്ന് നേരത്തേ കേന്ദ്രം സുപ്രീംകോടതിയില്‍ ബോദ്ധ്യപ്പെടുത്തിയിരുന്നു. പ്രവാസി വോട്ടവകാശം പരിഗണിക്കുമ്പോള്‍ ഒന്നുകില്‍ അവർ താമസിക്കുന്ന രാജ്യത്ത് വോട്ടിങ്ങിന് അവസരമൊരുക്കുകയോ അല്ലെങ്കില്‍ പകരക്കാരെ വെച്ച് സ്വന്തം മണ്ഡലത്തിൽ അതിനുള്ള അവസരം നല്‍കുകയോ ആണ് ഫലപ്രദമായ മാര്‍ഗമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ബാലറ്റുപേപ്പര്‍ ഓണ്‍ലൈനായി എംബസിയിലോ കോണ്‍സുലേറ്റിലോ എത്തിച്ച് വോട്ട് ചെയ്യുന്ന രീതിയും കേന്ദ്രം പരിഗണിക്കുന്നുണ്ട്. എത്തുന്നയാള്‍ സ്വന്തം മണ്ഡലത്തില്‍ നിന്നുള്ള ആള്‍ തന്നെയാകണമെന്നതാണ് വോട്ട് ചെയ്യാന്‍ പകരക്കാരനെ ഏര്‍പ്പെടുത്തുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡമെന്നും വിലയിരുത്തലുകളുണ്ട്. രണ്ടു കാര്യങ്ങളും സ്വീകരിക്കപ്പെടണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തുന്ന പുതിയ ബില്ല് അവതരിപ്പിക്കേണ്ടി വരും. അത് വൈകാതെ തന്നെ നടപ്പിലായേക്കുമെന്നാണ് സൂചനകള്‍ പറയുന്നത്. അതിനിടയില്‍ രാജ്യസഭാ തെരഞ്ഞടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ നോട്ട എര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഭരണഘടനാ സാധുത ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. നോട്ട ഒഴിവാക്കണമെന്ന് ബിജെപിയും ആവശ്യപ്പെടുന്നുണ്ട്. നോട്ട ഉപയോഗിക്കുന്നത് ഇതാദ്യമല്ലെന്നും കേരളത്തിലുള്‍പ്പടെ ആറു തെരഞ്ഞെടുപ്പുകളില്‍ 2014 മുതല്‍ ഇതിന് സൗകര്യം നല്കിയിട്ടുണ്ടെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീശദീകരണം. ഈ മാസം എട്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.