
കോൽക്കത്ത:കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ !.. കേന്ദ്രസേന സംസ്ഥാന പോലീസിന്‍റെ പകരക്കാരല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം . സംസ്ഥാന പോലീസിനു പകരമായി കേന്ദ്രസേനയെ നിയോഗിക്കാനാവില്ല. അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് കേന്ദ്രസേനയെ നിയോഗിക്കുകയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിൽനിന്നു സായുധസൈന്യത്തെ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്ത കൽക്കട്ട ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രത്തിന്‍റെ പ്രതികരണം.രാജ്യവിരുദ്ധ ആക്രമണങ്ങൾ, കലാപങ്ങൾ തുടങ്ങി അതിർത്തി സുരക്ഷയുൾപ്പെടെ സമ്മർദ്ദമുള്ള ഉത്തരവാദിത്വങ്ങൾ കേന്ദ്രസേന നിർവഹിക്കേണ്ടതായുണ്ട്. കേന്ദ്രസേനയുടെ ആവശ്യകത വേണ്ട സന്ദർഭം നിർണയിക്കാൻ സംസ്ഥാനങ്ങൾ കമ്മിറ്റികൾ രൂപീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്കുള്ള കത്തിൽ പറഞ്ഞു.
സ്വതന്ത്രസംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന ഡാർജിലിംഗ് മലനിരകളിൽനിന്ന് സായുധസൈന്യത്തെ ഒക്ടോബർ 27 വരെ പിൻ വലിക്കരുതെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിൽനിന്നു സായുധസൈന്യത്തെ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്ക ത്തിനെതിരേയാണ് പശ്ചിമബംഗാൾ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 15 കമ്പനി കേന്ദ്ര സായുധസേനയെയാണു വിന്യസിച്ചിരിക്കുന്നത്. പ്രക്ഷോഭകാരിക ളുമായുള്ള സംഘർഷത്തിൽ കഴിഞ്ഞ ദിവസം ഒരു പോലീസ് ഓഫീസർ കൊല്ലപ്പെട്ടിരുന്നു.