അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ആര്‍എസ്എസ്: ക്ഷേത്ര നിര്‍മാണത്തിനു ആറു ലക്ഷം കര്‍സേവകരെ കണ്ടെത്താന്‍ ശാഖകള്‍ക്കു നിര്‍ദേശം; കേരളത്തില്‍ നിന്നു യാത്ര തിരിക്കുന്നത് അരലക്ഷം പേര്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ തകര്‍ക്ക വിഷയമായി നില്‍ക്കുന്ന ബാബറി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള നടപടികളുമായി ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും തയ്യാറെടുക്കുന്നു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതിനാണ് ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും ഒരുങ്ങുന്നത്.
രാജസ്ഥാനില്‍ നിന്നുള്ള പുതിയ ശിലകള്‍ കഴിഞ്ഞ ദിവസം അയോധ്യയിലെ തര്‍ക്കസ്ഥലത്ത് ആര്‍എസ്എസ് സംഘടനകള്‍ എത്തിച്ചിരുന്നു. നിലവില്‍ ഒന്നര ലക്ഷം കല്ലുകള്‍ രാമക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നായി സംഘപരിവാര്‍ സംഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുതിയ ലോഡ് കല്ലുകള്‍ കഴിഞ്ഞ ദിവസം സംഘത്തിന്റെ നേതൃത്വത്തില്‍ അയോധ്യയില്‍ എത്തിച്ചിരുന്നു. ഇവിടെ എത്തിച്ച കല്ലുകള്‍ അയോധ്യയിലെ നിര്‍ദിഷ്ട സ്ഥലത്ത് നിര്‍മിക്കുന്നതിനാണ് എത്തിച്ചതെന്നു ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളും സംഘം പ്രവര്‍ത്തകരും അറിയിച്ചു.
ബാബറി മസ്ജിദ് ഇരുന്ന അതേ സ്ഥലത്തു തന്നെ സംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നതെന്നു മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദേശീയ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ സമ്മതിക്കുന്നു. രാജ്യത്തെ വിവിധ ശാഖകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ആറു ലക്ഷം കര്‍സേവകരെ അയോധ്യയില്‍ എത്തിക്കാനാണ് രാജ്യത്തെ എല്ലാ ശാഖകള്‍ക്കുമായി നല്‍കിയിരിക്കുന്ന നിര്‍ദേശം. കേരളത്തില്‍ നിന്നും അരലക്ഷം കര്‍സേവകരെ കണ്ടെത്തണമെന്നും ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത് ക്ഷേത്ര നിര്‍മാണത്തിനു ഏറ്റവും അനുയോജ്യമായ സാഹചര്യമാണെന്നു വിഎച്ച്പി വിലയിരുത്തുന്നു.

Top