രമേശിനെതിരെ ഉമ്മന്‍ചാണ്ടിയുടെ ശബ്ദമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന്റെ ശബ്ദം വീണ്ടും ഉയരുന്നു

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ കത്തയച്ച രമേശ് ചെന്നി്ത്തലയ്‌ക്കെതിരെ പരസ്യ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത് എത്തി. രമേശിനെതിരെ പരസ്യമായി പ്രതികരിച്ച തിരുവഞ്ചൂരിനെ നേരിടാന്‍ രംഗത്ത് എത്തിയത് ഐ ഗ്രൂപ്പ് വ്യക്താവായ ജോസഫ് വാഴയ്ക്കനായിരുന്നു. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഗ്രൂപ്പ് യുദ്ധം സജീവമായിരിക്കുകയാണ്.
കോട്ടയം പ്രസ്‌ക്ലബില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ രംഗത്ത് എത്തിയത്. ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച രമേശിനു ഒളിയമ്പിലൂടെയാണ് തിരുവഞ്ചൂര്‍ മറുപടി നല്‍കിയത്. ആളുകളെ ഹരം കൊള്ളിക്കുന്ന പ്രസ്താവന നടത്തുന്നതല്ല കോണ്‍ഗ്രസിന്റെ രീതി. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി വേദികളില്‍ തുറന്നു പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പതിവു പോലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്‍തുണയ്ക്കു പ്രസ്താവന നടത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രമേശിനെതിരെ ഒളിയമ്പ് അയക്കുകയായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെപ്പോലെ ഇത്രയധികം സാധാരണക്കാരോട് നേരിട്ട് സംവദിച്ചിട്ടുള്ള മറ്റൊരു മുഖ്യമന്ത്രിയും ഇന്ത്യയിലൊരിടത്തും ഉണ്ടാകില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞാണ് പ്രസ്താവന ആരംഭിച്ചത്. ഇന്ത്യയിലെ മുഴുവന്‍ മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിയോളം ദിവസേന ഇത്രയേറെ സമയം ജോലി നോക്കുന്ന ഒരാളെ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല. ആയിരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു കാര്യത്തില്‍ അനിഷ്ടം ആര്‍ക്കെങ്കിലും തോന്നിയേക്കാം. ജനങ്ങള്‍ ആഗ്രഹിക്കുന്നത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ്. ഭരണകാലത്ത് നിരവധി പ്രശ്‌നങ്ങളുണ്ടാകാം. ഇതെല്ലാം മറികടന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആര്‍ക്കും സാധിക്കും. ആരോപണങ്ങള്‍ തെളിയിക്കാനാണ് പ്രയാസം. കോണ്‍ഗ്രസിനുള്ളില്‍നിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടില്ല. വിവാദങ്ങള്‍ പാര്‍ട്ടിയ്ക്കു പുത്തരിയല്ലെന്നു പറഞ്ഞ അദ്ദേഹം വിവാദം ഉണ്ടാകുന്നതിനുമുമ്പേ വിവാദം ഉണ്ടാകുമെന്നു പുറത്തുവരുമെന്നും പറഞ്ഞു.
എന്നാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രതികരണവുമായി ജോസഫ് വാഴയ്ക്കനും രംഗത്ത് എത്തി. പരസ്യമായി പാര്‍ട്ടിയെ അപകീര്‍ത്തി പെടുത്തുന്ന പ്രസ്താവനകളുമായി രംഗ്ത്ത് എത്തുന്നത് ഗ്രൂപ്പ് വൈരം വര്‍ധിപ്പിക്കുന്നതാവുമെന്ന പ്രസ്താവനയുമായി ജോസഫ് വാഴയ്ക്കന്‍ രംഗത്ത് എത്തുന്നത്.

Top