തിരുവനന്തപുരം: സോളാര്‍ കേസിന്റെയും തുടര്‍ ആരോപണങ്ങളുടെയും തെളിവുകളെല്ലാം പൊലീസിന്റെ പക്കലുണ്ടെന്നു പറയാതെ സരിതാ നായര്‍ പറയുന്നതോടെ വെട്ടിലാകുന്നത് സോളാര്‍ കേസിന്റെ സമയത്ത് ആഭ്യന്തരം ഭരിച്ചിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തന്നെ അറസ്റ്റ് ചെയ്ത സമയത്ത് പൊലീസ് പിടിച്ചെടുത്ത പെന്‍ ഡ്രൈവുകളും ലാപ്‌ടോപ്പും പൊലീസ് കോടതിയിലെത്തിക്കാതെ പൂഴ്ത്തിയതായി ഇന്നലെയാണ് സരിത എസ്.നായര്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കിയത്.
മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന്റെയും, യുവ എംഎല്‍എയുടെയും നിരവധി രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ദൃശ്യങ്ങളും വിവരങ്ങളും അടങ്ങിയ ലാപ്‌ടോപ്പും പെന്‍ഡ്രൈവും അടക്കമുള്ള അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിന്റെ കൈവശമുണ്ടെന്നാണ് സൂചനകള്‍. ഇതോടെ തെളിവുകള്‍ സര്‍ക്കാര്‍ തന്നെ പൂഴ്ത്തിയതാണെന്നാണ് വ്യക്തമാകുന്നത്.
സരിത നല്‍കിയ രഹസ്യമൊഴി അട്ടിമറിച്ചെന്ന ആരോപണം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. മൊഴി താന്‍ എഴുതിയെടുത്തില്ലെന്നും അത് എഴുതിനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു എന്നുമായിരുന്നു മജിസ്‌ട്രേറ്റ് എന്‍.വി. രാജുവിന്റെ നിലപാട്. ഇതു പരാതിയായി ഹൈക്കോടതിക്കു മുന്നില്‍ എത്തുകയും ചെയ്തു. എന്നാല്‍ മജിസ്‌ട്രേറ്റിനോട് 20 മിനിറ്റ് സംസാരിച്ചെന്നും അദ്ദേഹം അതു കുറിച്ചെടുത്തെന്നുമാണ് സരിതയുടെ പുതിയ വെളിപ്പെടുത്തല്‍. അക്കാര്യങ്ങള്‍ പരാതിയായി എഴുതി നല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിക്കുകയായിരുന്നു. അതനുസരിച്ചാണ് പത്തനംതിട്ട ജയിലില്‍ വച്ച് വിശദമായ കുറിപ്പ് എഴുതിയത്.
പെരുമ്പാവൂര്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ കാറിലുണ്ടായിരുന്ന ആറ് സി.ഡിയും മൂന്നു പെന്‍ ഡ്രൈവും 54,000 രൂപയും നാല് മൊബൈല്‍ ഫോണും ഒരു ലാപ്‌ടോപ്പും പോലീസ് കൊണ്ടുപോയി. എന്നാല്‍ ലാപ്‌ടോപ്പും മൂന്നു മൊബൈല്‍ ഫോണും പിടിച്ചെടുത്തെന്നു മാത്രമാണു രേഖപ്പെടുത്തിയത്. അന്നുതന്നെ തന്റെ വീട് റെയ്ഡ് ചെയ്ത് സ്വകാര്യ ലാപ്‌ടോപ്പും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ബിസിനസ് സംബന്ധമായ രേഖകളും ഫയലുകളും കടത്തിക്കൊണ്ടുപോയെന്നും സരിത കമ്മിഷനോടു പറഞ്ഞു.
ജയിലില്‍ വച്ച് എഴുതിയ കത്ത് ഹാജരാക്കുന്നത് അന്വേഷണത്തിനു സഹായകരമാകുമെന്ന് ബോധ്യപ്പെട്ടാല്‍ അതു ഹാജരാക്കുമെന്നു സരിത പറഞ്ഞു.
ഇതോടെയാണ് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഇടപെടലുകള്‍ വീണ്ടും വിവാദമാകുന്നത്. മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് 2014 ഫെബ്രുവരി 21ന് ജയില്‍ മോചിതയായ താന്‍ ആദ്യം പോയത് ഫെനി ബാലകൃഷ്ണന്റെ വീട്ടിലേക്കാണ്. അന്നുതന്നെ ബാലകൃഷ്ണപിള്ളയുടെ ബന്ധുവായ ശരണ്യ മനോജിന്റെ കൊട്ടാരക്കരയിലുള്ള വീട്ടിലേക്കു പോയി. ഏതാനും ദിവസം അവിടെ താമസിച്ചതായും സരിത കമ്മിഷനോടു പറഞ്ഞു.
ടീം സോളാറിന്റെ പ്രചാരണാര്‍ഥം 2011 ജൂണ്‍ 10ന് എറണാകുളം ഡ്രീം ഹോട്ടലില്‍ നടത്തിയ പരിപാടിയില്‍ സിനിമാ താരങ്ങളായ മമ്മൂട്ടി, കവിയൂര്‍ പൊന്നമ്മ, മന്ത്രി കെ.പി. മോഹനന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചി മേയര്‍ ടോണി ചമ്മണി എന്നിവര്‍ സംബന്ധിച്ചിരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ തുറന്ന എനര്‍ജി മാര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തത് മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാര്‍, കെ.സി. ജോസഫ്, പി.കെ. ജയലക്ഷ്മി, പി.ജെ. ജോസഫ്, കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ എന്നിവരായിരുന്നു. 2005 മുതല്‍ താനുമായി ബന്ധമുണ്ടെന്ന അഡ്വ. ഫെനി ബാലകൃഷ്ണന്റെ മൊഴി തെറ്റാണ്. തന്റെ ആദ്യ വിവാഹമോചനക്കേസില്‍ ഫെനി ബാലകൃഷ്ണന്‍ ഹാജരായിട്ടില്ല. താനായിരുന്നില്ല. പരാതിക്കാരി. ഭര്‍ത്താവ് രാജേന്ദ്രനാഥാണ് കുടുംബകോടതിയെ സമീപിച്ചത്. 2012 ഡിസംബറിലാണ് ഫെനി ബാലകൃഷ്ണനെ കാണുന്നതും പരിചയപ്പെടുന്നതും. ബിജു രാധാകൃഷ്ണന്റെ ലീഗല്‍ അഡൈ്വസര്‍ എന്ന് പരിചയപ്പെടുത്തിയാണ് ഫെനി തന്നെ ആദ്യം ഫോണില്‍ വിളിച്ചതെന്നും സരിത പറഞ്ഞു.