ന്യൂഡല്‍ഹി: പാര്‍ലെമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സെകുലറിസത്തിെന്റ (മതനിരപേക്ഷത) പേരില്‍ ബി.ജെ.പിയും പ്രതിപക്ഷവും േനര്‍ക്കുനേര്‍. രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുത ആയുധമാക്കിയാണ് കോണ്‍ഗ്രസ് മോദി സര്‍ക്കാറിനെതിരെ രംഗത്തുവന്നത്. ഭരണഘടനാ ശില്പി ബി.ആര്.അംബേദ്കറുടെ ജന്മവാര്ഷികത്തോടനുബന്ധിച്ചാണ് രണ്ടു ദിവസത്തെ ചര്‍ച്ച ലോക്സഭയില്‍ ആരംഭിച്ചത്. ചര്‍ച്ചക്ക് തുടക്കമിട്ട ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നടത്തിയ പരാമര്‍ശങ്ങള്‍ ലോക്സഭയില്‍ പ്രതിപക്ഷത്തിന്റ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
പലതവണ അപമാനം നേരിട്ടിട്ടും ഇന്ത്യയുടെ ഭരണഘടനാ ശിൽപ്പിയായ ഡോ ബി ആർ അംബേദ്കർ ഇന്ത്യ വിട്ടു പോകാന്‍ ഒരിക്കല്‍ പോലും ആഗ്രഹിച്ചിരുന്നില്ലെന്നു ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്താൻ പാടില്ലെന്ന് വിശ്വസിച്ചിരുന്നയാളാണ് അദ്ദേഹം. മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകകൾ ഭരണഘടനയുടെ ആദ്യം ഉണ്ടായിരുന്നില്ല. എന്നാല്‍, പിന്നീട് അവ കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകകൾ ഭരണഘടനയില്‍ തുടക്കത്തില്‍ ചേര്‍ക്കണമെന്ന് തോന്നിയിരുന്നുവെങ്കില്‍ അംബേദ്കർ അടക്കമുള്ളവർക്ക് അന്ന് തന്നെ നിഷ്പ്രയാസം ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാൽ ഇത് രണ്ടും ഇന്ത്യയുടെ അവിഭാജ്യഘടകമായതു കൊണ്ട് പ്രത്യേകം എടുത്തു കാണിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നാത്തതിനാലാണ് അന്ന് അങ്ങനെ ചേർക്കാതിരുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന വാക്കാണ് മതേതരത്വം എന്നത്. സംവരണത്തിന് രാഷ്ട്രീയ മാനം നൽകാൻ ശ്രമിയ്ക്കരുത്. അത് ഭരണഘടനാപരമായ അനിവാര്യതയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
1949 നവംബര്‍ 26 നാണ് ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം ലഭിച്ചത്. ഇതിന്റെ സ്മരണാര്‍ത്ഥം ഇന്നും നാളെയും അംബേദ്കര്‍ അനുസ്മരണ ചര്‍ച്ചകളായിരിക്കും ഇരു സഭകളിലും നടക്കുക. ഇതേ തുടര്‍ന്നു സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
രാജ്നാഥ് സിങ്ങിെന്റ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് തുടര്‍ന്ന് പ്രസംഗിച്ച സോണിയാഗാന്ധി നല്‍കിയത്.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വരെ ഭീഷണി നേരിടുന്ന സമയമാണ് ഇതെന്ന് സോണിയ ഗാന്ധിപറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് നടക്കുന്ന സംഭവങ്ങളെല്ലാം ഭരണഘടനാ തത്വങ്ങളെ ശക്തിപ്പെടുത്തുന്നതല്ല, പകരം ദുര്‍ബലപ്പെടുത്തുന്നതാണ്. ഭരണഘടനാ നിര്‍മാണത്തില്‍ ഒരുപങ്കും വഹിക്കാത്ത ആളുകള്‍ ആ ഭരണഘടന സത്യം ചെയ്ത് അധികാരത്തില്‍ ഇരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ തമാശ. മതേതര മൂല്യങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കിയുള്ളതാണ് നമ്മുടെ ഭരണഘടനയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് സോണിയ കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.