
തിരുവനന്തപുരം: സഹോദരൻ ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശിയായ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. 782 ദിവസമായി ശ്രീജിത്ത് സമരം തുടരുകയായിരുന്നു.
ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിക്കുന്നത്. ഇന്ന് രാവിലെ സിബിഐ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴിനൽകിയ ശേഷമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്.സഹോദരന്‍റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ മൊഴി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി സമരം നീട്ടികൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്രീജിത്ത് പറഞ്ഞു. രണ്ടുമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പാണ് നടന്നത്. ശ്രീജിത്തും അമ്മയും സിബിഐ ആസ്ഥാനത്തെത്തിയാണ് മൊഴി നല്‍കിയത്.
പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കേസ് അന്വേഷിക്കണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം തള്ളി സിബിഐ കത്ത്‌നല്‍കുകയും ചെയ്തു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്.
ശ്രീജീവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫീലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഇതിന് സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയ്യാറാക്കിയ എസ്.ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. നീതി ലഭിക്കണമെന്ന ആവശ്യവുമായി ശ്രീജിത്ത് 765 ദിവസത്തില്‍ കുടുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ പോരാട്ടമാണ് നടത്തിയത്.