പാലക്കാട്: നായ കുറുകെ ചാടിയതിനെത്തുടർന്നു വീണ ബൈക്ക് യാത്രികനും രക്ഷിക്കാൻ ഓടിയെത്തിയ മൂന്നു പേരും ലോറി ഇടിച്ചു മരിച്ചു. ദേശീയപാതയിൽ കഞ്ചിക്കോട് കൊയ്യാമരക്കാട്ട് പുലർച്ചെ 1.15നായിരുന്നു ദുരന്തം. ബൈക്ക് ഓടിച്ചിരുന്ന ചിറ്റൂർ മേനോൻപാറ താഴെ പോക്കാന്തോട് പരേതനായ സ്വാമിനാഥന്റെ മകൻ പ്രഭാകരൻ (46), മലപ്പുറം കാടാമ്പുഴ കാവുങ്ങൽ ശശിപ്രസാദ് (34), കോട്ടക്കൽ കാവതിക്കളം കാടങ്കോട്ടിൽ ഗംഗാധരന്റെ മകൻ കെ. രമേശ് (36), മഞ്ചേരി സ്വദേശി പി.സി. രാജേഷ് (38) എന്നിവരാണ് മരിച്ചത്. രക്ഷിക്കാൻ എത്തിയ മൂന്നുപേരും സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ്.
പ്രഭാകരൻ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ കഞ്ചിക്കോട്ടെ ഫാക്ടറി ജീവനക്കാരനാണ്. ശശിപ്രസാദും രമേശും രാജേഷും കോട്ടക്കൽ ആര്യവൈദ്യശാലയുടെ കഞ്ചിക്കോട് ഫാക്ടറിയിലെ ജീവനക്കാരാണ്. രജനി കുമാരിയാണ് പ്രഭാകരന്റെ ഭാര്യ. മകൻ: പ്രഭാഷ്.
പ്രഭാകരൻ ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോഴാണ് നായ കുറുകെ ചാടിയത്. ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ തെറിച്ചുവീണു. ഈ സമയം സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന ആര്യവൈദ്യശാല ജീവനക്കാർ രക്ഷിക്കാൻ റോഡിലേക്കിറങ്ങുകയായിരുന്നു. ഞൊടിയിടയിൽ പാലക്കാട് ഭാഗത്തുനിന്നു വന്ന ലോറി നാലു പേരുടേയും ദേഹത്തുകൂടി കയറി ഇറങ്ങി. നാലു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഒരു കിലോമീറ്ററോളം അകലെ നിറുത്തിയിട്ട നിലയിൽ കണ്ടെത്തിയ ലോറിയുടെ ജീവനക്കാർ ഒളിവിലാണ്.