മയക്കുമരുന്ന് കേരളത്തിലേക്ക് കടത്താന്‍ പുറത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥിനികളും; ക്വട്ടേഷന്‍ സംഘത്തിനൊപ്പം പിടിയിലായ പെണ്‍കുട്ടിയുടേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: മയക്കുമരുന്ന് കഞ്ചാവ് കടത്തലിന് കരിയര്‍മാരായി വിദ്യാര്‍ത്ഥിനികളും. ബാംഗളൂര്‍, മൈസൂര്‍, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനികളെയാണ് ലഹരി മാഫിയ ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ക്വട്ടേഷന്‍ സംഘത്തിനൊപ്പം പിടിയിലായ കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ചോദ്യം ചെയ്തപ്പോഴാണ് ബാംഗ്ലൂരില്‍ നിന്ന് മയക്കമരുന്ന് കടത്താന്‍ കാമുകന്‍ ഉപേയാഗിക്കാറുമെന്ന് വിവരം ലഭിച്ചത്.

കോളജ് വിദ്യാര്‍ഥികള്‍ എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് വില്പന നടത്തി വന്ന ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളജിന് സമീപത്തു നിന്നും പിടികൂടിയത്. പെരുമ്പാവൂര്‍ സ്വദേശി ഫസല്‍ (23), കണ്ണൂര്‍ സ്വദേശി അമല്‍ (20) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ പ്രധാനിയും പോലീസ് എക്‌സൈസ് നിരീക്ഷണവുമുള്ള പെരുമ്പാവൂര്‍ സ്വദേശി ഏണസ്റ്റ് തന്ത്രത്തില്‍ രക്ഷപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും മൂന്നു കിലോ കഞ്ചാവ്, ലഹരി ആംപ്യൂളുകള്‍, ഗുളികകള്‍, വടിവാളുകള്‍, കഠാര, വാഹനങ്ങളുടെ ടയറുകളില്‍ വയ്ക്കാനുള്ള അള്ളുകള്‍ എന്നിവ കണ്ടെടുത്തിരുന്നു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ സ്‌ക്വാഡ് സിഐ പി.എല്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഈ വീട്ടില്‍ റെയ്ഡിനെത്തിയപ്പോഴായിരുന്നു ബാംഗ്ലൂരില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയും പിടിയിലായത്.

കണ്ണൂര്‍ സ്വദേശിനിയായ ഈ വിദ്യാര്‍ഥിനി പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ അമലിന്റെ കാമുകിയാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു. മയക്കുമരുന്ന് വില്പനക്കാരായ ക്വട്ടേഷന്‍ സംഘം താമസിക്കുന്ന വീട്ടില്‍ ഈ പെണ്‍കുട്ടി പല ദിവസങ്ങളിലും രാത്രിയില്‍ തങ്ങിയിരുന്നതായും വിവരം ലഭിച്ചു. കാമുകനെ കാണുക എന്നതു മാത്രമായിരുന്നു ലക്ഷ്യമെന്നും മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് മൊഴി നല്‍കിയത്. ഇവരെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും സംശയമില്ലാതെ മയക്കുമരുന്നു കടത്താന്‍ വിദ്യാര്‍ഥിനികളെ ഉപയോഗിക്കുന്നതായുള്ള സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നു. കാമുകന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അറിഞ്ഞും അറിയാതെയും ഇവര്‍ കരിയര്‍മാരായി മാറുകയാണ് പതിവ്. മയക്കുമരുന്നാണെന്ന് വെളിപ്പെടുത്താതെയും വിദ്യാര്‍ഥിനികള്‍ വഴി കേരളത്തിലേയ്ക്ക് കടത്തുന്നുണ്ട്. പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ പെണ്‍കുട്ടിയുടെ സാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ റിമാന്‍ഡില്‍ കഴിയുന്ന കാമുകന്‍ അമലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുകയാണ്.

Top