
സ്വന്തം ലേഖകൻ
ഷൊർണൂർ: കാമുകൻമാരുടെ ഭീഷണിയെ തുടർന്നു ഷൊർണൂർ റയിൽവേ സ്‌റ്റേഷനിൽ പരസ്യമായി ആത്മഹത്യാ ശ്രമം നടത്തി കോളജ് വിദ്യാർഥികൾ. വടകര സ്വദേശികളും കോയമ്പത്തൂർ നെഹ്‌റു കോളജിലെ എംബിഎ വിദ്യാർഥിനികളുമായ രണ്ടു യുവതികളാണ് ഷൊർണ്ണൂർ റയിൽവേ സ്‌റ്റേഷനിൽ പരസ്യമായി ആത്മഹത്യയ്ക്കു ശ്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിലെ എംബിഎ വിദ്യാർഥിനികളായ ഇരുവരും കോളജിലെ തന്നെ രണ്ടു സഹപാഠികളുമായി പ്രണയത്തിലായിരുന്നെന്നു പൊലീസ് പറയുന്നു. കോളജിൽ നിന്നു ക്ലാസ് കട്ട് ചെയ്ത വിദ്യാർഥികൾ കാമുകൻമാർക്കൊപ്പം യാത്ര പോയിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടികൾ കാമുകൻമാരുമായി ഉടക്കിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
ഇതിനിടെ ഇവർ പകർത്തിയ പെൺകുട്ടികളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടുമെന്നു കാമുകൻമാർ ഭീഷണിപ്പെടുത്തി. ഇതോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പിന്നീടും കാമുകൻമാർ ഭീഷണി തുടർന്നതോടെ പെൺകുട്ടികൾ നാട്ടിലേയ്ക്കു മടങ്ങി. ഇതിനിടെ ട്രെയിനിലും യുവാക്കൾ ഇവരെ പിൻതുടരുകയായിരുന്നു. തുടർന്നാണ് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നു പൊലീസ് പറഞ്ഞു.
റയിൽവേ പ്ലാറ്റ്‌ഫോമിൽ വച്ച് പരസ്യമായി വിഷം കഴിച്ച ഇവരെ പോർട്ടർമാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ മൊബൈൽ ഫോണിൽ നിന്നു ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു.