
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ വൻ രാഷ്ട്രീയ പൊട്ടിത്തെറിക്കുന്ന വഴിയൊരുക്കി മുസ്ലിം വിഭാഗത്തിൽ നിന്നുള്ള പ്രമുഖ യുവ കോൺഗ്രസ് നേതാവ് ബിജെപിയിലേയ്ക്ക്. അടുത്ത ദിവസം തന്നെ ബിജെപിയിൽ ചേക്കേറുന്ന ഇദ്ദേഹം അടുത്ത കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ മന്ത്രിസ്ഥാനത്ത് എത്തും. ഇതോടൊപ്പം സുരേഷ് ഗോപിയും, കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രിസഭയിലേയ്ക്കും എത്തുമെന്നാണ് സൂചന. കേന്ദ്ര സർക്കാരിൽ പുനസംഘടന വരുന്നതിനൊപ്പം രാജ്യത്തെഎല്ലാ സംസ്ഥാനങ്ങളിലും പുനസംഘടന നടത്താനും ബിജെപി പദ്ധതിയുണ്ട്. കേരളത്തിൽ കുമ്മനത്തിനു പകരം കെ.സുരേന്ദ്രനെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നേതൃത്വം രാജ്യത്തെ എല്ലാ സ്ഥാനങ്ങളിലും പുനസംഘടന നടത്തുന്നത്. കേരളത്തിൽ നിന്നും പത്തു സീറ്റെങ്കിലും ലക്ഷ്യംവച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ വൻ തോതിൽ കേരളത്തിൽ ഫണ്ട് എത്തിക്കണമെങ്കിൽ കൂടുതൽ കേന്ദ്രമന്ത്രിമാർ കേരളത്തിലുണ്ടാകണമെന്നാണ് കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. കേന്ദ്ര സർക്കാരിന്റെ കൂടുതൽ വികസന പദ്ധതികളുമായി സാധാരണക്കാർക്കിടയിലേയ്ക്കിറങ്ങാൻ പ്രവർത്തകർക്കും ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിനായി കേരളത്തിൽ മാത്രം 100 കോടി രൂപ ചിലവഴിക്കുന്നതിനാണ് ബിജെപി നേതൃത്വത്തിന്റെ പദ്ധതി. ഒരു മണ്ഡലത്തിൽ അഞ്ചു കോടി വീതം കേന്ദ്ര വിഹിതമായി നൽകും. ഇത്തരത്തിൽ പണവും, പാർട്ടിയുടെ കരുത്തും ഉപയോഗിച്ചു കേരളം പിടിക്കുന്നതിനാണ് ബിജെപിയുടെ പദ്ധതി.