![](https://dailyindianherald.com/wp-content/uploads/2018/11/telangana1.png)
ഹൈദരാബാദ്: വോട്ടുപിടിത്തത്തിന്റെ വ്യത്യസ്ത രീതികള്‍ പരിചയപ്പെടുത്തുകയാണ് തെലങ്കാന ഇലക്ഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ ഇറക്കിയിട്ടില്ലാത്ത അടവകളാണ് തെലങ്കാന രാഷ്ട്ര സമിതി (ടിഎസ്ആര്‍) കളത്തിലിറക്കിയത്. വെറുതേ വോട്ടഭ്യര്‍ത്ഥിച്ചു മടങ്ങുന്ന പ്രവര്‍ത്തകരെ കണ്ട് ശീലിച്ച് ജനങ്ങള്‍ ആകെ ഞെട്ടലിലാണ്. ഇതോടെ തെലങ്കാനയില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണതന്ത്രങ്ങള്‍ ചര്‍ച്ചാവിഷയമാവുകയാണ്.
വോട്ടഭ്യര്‍ഥിച്ചു പോകുന്നിടങ്ങളിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ എത്തിയാല്‍ കുറേ സമയത്തേക്ക് ഇവര്‍ ബാര്‍ബര്‍മാരാകും. മുടിവെട്ടി കൊടുക്കുന്നതും ഷേവ് ചെയ്തു കൊടുക്കുന്നതും സ്ഥാനാര്‍ഥി തന്നെ. വീടുകളിലെത്തുമ്പോള്‍ കുട്ടികളോ പുരുഷന്മാരോ കുളിക്കുകയാണെങ്കില്‍, പിന്നെ അവരെ സഹായിക്കുന്ന ജോലി സ്ഥാനാര്‍ഥി ഏറ്റെടുക്കും. വോട്ടര്‍ അല്ലെങ്കിലും കുട്ടികളെ കുളിപ്പിച്ചാല്‍ മാതാപിതാക്കളുടെ വോട്ട് ഉറപ്പിക്കാമെന്ന പ്രതീക്ഷയാണു സ്ഥാനാര്‍ഥിക്ക്. അതും പോരാഞ്ഞു തുണികള്‍ തേച്ചു കൊടുക്കുന്ന കടകളിലെത്തിയാല്‍ സ്ഥാനാര്‍ഥി തന്നെ തുണികള്‍ തേച്ചുകൊടുക്കുകയും ചെയ്യും. ഹോട്ടലുകളില്‍ കയറിയാല്‍ ഇതേ സ്ഥാനാര്‍ഥികള്‍ ദോശ ഉണ്ടാക്കിക്കൊടുക്കുന്നതും കാണാം. മുതിര്‍ന്നവരെ കണ്ടാല്‍ കുനിഞ്ഞു കൈകൂപ്പി തൊഴുന്നതിനും മുടക്കം വരുത്തുന്നില്ല ഇവര്‍. സ്ഥാനാര്‍ഥിക്കു പൂര്‍ണ പിന്തുണയുമായി അണികളും എല്ലായിടത്തും ഒപ്പമുണ്ടാകും.
തെലങ്കാന നിയമസഭാ മുന്‍ സ്പീക്കറും ഭുപല്‍പല്ലെ മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ഥിയുമായ എസ്. മധുസുധന ചരിയാണു പ്രചാരണത്തിനിടെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ കയറിയപ്പോള്‍ ഒരാള്‍ക്കു ഷേവിങ് നടത്തി ഇതിനു തുടക്കമിട്ടത്. മുഷീറാബാദിലെ ഒരു കടയില്‍ എത്തിയപ്പോള്‍ ദോശ ചുട്ടുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അനില്‍ കുമാര്‍ യാദവും വാര്‍ത്തകളില്‍ ഇടംനേടി. ഈ സംഭവങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മറ്റു സ്ഥാനാര്‍ഥികളും ഇത് ഏറ്റെടുക്കുകയായിരുന്നു.