ശശീന്ദ്രന് സ്ഥാനത്ത് പകരം മന്ത്രി ഉണ്ടാകില്ല; തോമസ് ചാണ്ടി തയ്പ്പിച്ച് വച്ച കുപ്പായം പൊടിപിടിക്കുകയേ ഉള്ളൂ

കൊച്ചി: മന്ത്രി ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേയ്ക്ക് പകരം മന്ത്രി ഉടന്‍ ഉണ്ടാകില്ല. ശശീന്ദ്രനടക്കം രണ്ട് എംഎല്‍മാര്‍ മാത്രമേ എന്‍സിപിയ്ക്ക് ഉള്ളൂ. ഇതില്‍ രണ്ടാമന്‍ തോമസ് ചാണ്ടിയാണ്. എന്നാല്‍ തോമസ് ചാണ്ടിയെ പിണറായി മന്ത്രി സഭയിലെടുക്കുമോ എന്നത് സംശയകരമാണ്. കുട്ടനാട് കേന്ദ്രീകരിച്ച് നിരവധി ആരോപണങ്ങള്‍ കുവൈറ്റ് ചാണ്ടിയെന്ന് അറിയപ്പെടുന്ന തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ സൗമനായ വ്യക്തിത്വമായിരുന്നു എകെ ശശീന്ദ്രന്‍. അദ്ദേഹം പോലും ആരോപണത്തില്‍ കുടങ്ങുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് ചാടാന്‍ തയ്യാറാല്ലെന്നാണ് പിണറായിയുടെ പക്ഷം.

എന്‍സിപിയെ മന്ത്രിസഭയില്‍ നിന്ന് അതുകൊണ്ട് തന്നെ മാറ്റി നിര്‍ത്തും. അതിനിടെ എന്‍.സി.പി.ക്കുതന്നെ മന്ത്രിസ്ഥാനം കിട്ടണമെന്നതാണ് മുന്നണി മര്യാദയെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു. ഇക്കാര്യത്തില്‍ എല്‍.ഡി.എഫില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ലെന്ന് അദ്ദേഹം പറഞ്ഞു.എന്‍.സി.പി.ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ സിപിഎമ്മിന് പുനരാലോചനയുണ്ട്. ഗോവയില്‍ ബിജെപി.യെയാണ്എന്‍.സി.പി. പിന്തുണച്ചിട്ടുള്ളത്. ദേശീയതലത്തില്‍ യു.പി.എ.യുമായി അടുത്തും നില്‍ക്കുന്നു. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തും സമാന സാഹചര്യമുണ്ടായിരുന്നു. ഈ ബിജെപി ബാന്ധവ കഥ പറഞ്ഞാകും തോമസ് ചാണ്ടിയെ മാറ്റി നിര്‍ത്തുക. അതിനിടെ മന്ത്രിയാക്കിയില്ലെങ്കില്‍ തോമസ് ചാണ്ടി കടുത്ത തീരുമാനമെടുക്കുമെന്ന സൂചനകളുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതായാലും പകരംമന്ത്രി ഉടനുണ്ടാകില്ലെന്നാണ് സി.പി.എം. നേതൃത്വം നല്‍കുന്ന സൂചന. പകരംമന്ത്രിക്ക് എന്‍.സി.പി. ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചിട്ടില്ല. അവര്‍ അത്തരത്തില്‍ ആവശ്യമൊക്കെ മുന്നോട്ടുവെച്ചശേഷമേ ഇക്കാര്യം ആലോചിക്കൂ. കൂടാതെ, കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്നും സംസ്ഥാനനേതൃത്വം വ്യക്തമാക്കി. എന്‍.സി.പി.ക്ക് അന്നും രണ്ട് എംഎ!ല്‍എ.മാര്‍ ഉണ്ടായിരുന്നെങ്കിലും വി എസ്. സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചില്ല. ഹിമാചല്‍പ്രദേശില്‍ ബിജെപി.യെ പിന്തുണച്ചതും കേന്ദ്രത്തില്‍ യു.പി.എ.യുടെ ഭാഗമായതും ചൂണ്ടിക്കാട്ടി അന്ന് എന്‍.സി.പി.യെ ഇടതുമുന്നണിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതേ സാഹചര്യം ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ തോമസ് ചാണ്ടിയെ മന്ത്രിയാക്കാനിടയില്ല.
.ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ പി.സദാശിവത്തിന് മുഖ്യമന്ത്രി കൈമാറി. ശശീന്ദ്രനു ചുമതലയുണ്ടായിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പുഘട്ടത്തില്‍ തന്നെ മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധി ആരെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. കുട്ടനാട് മത്സരിച്ച തോമസ് ചാണ്ടി അവകാശവാദം ഉന്നയിച്ചതായിരുന്നു കാരണം. എന്നാല്‍, മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ നറുക്കുവീണത് എ.കെ.ശശീന്ദ്രനായിരുന്നു. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമായിരുന്നു ഇതെന്ന് വ്യക്തം. എന്നാല്‍, അവിചാരിതമായി അദ്ദേഹം പടിയിറങ്ങുന്നു. ഇതിന് പിന്നിലെ ഗൂഢാലോചനയില്‍ മുന്നണിക്കുള്ളിലുള്ളവര്‍ക്കും പങ്കുണ്ടെന്നാണ് സി.പി.എം സംശയിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് പുതിയ നീക്കം.

പരാതിക്കാരിയില്ലാത്ത ആരോപണത്തിലാണ്, ധാര്‍മികതയുടെ പേരില്‍ ശശീന്ദ്രന്‍ രാജിവെച്ചിരിക്കുന്നത്. നിയമപരമായ ആനൂകൂല്യം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. അങ്ങിനെയെങ്കില്‍ മന്ത്രിസ്ഥാനം ഒഴിച്ചിടാനായിരിക്കും എല്‍ഡിഎഫിന്റെ തീരുമാനം. ഇ.പി.ജയരാജനു പിന്നാലെ, ശശീന്ദ്രനും രാജിവെക്കുന്നതോടെ മലബാറിന്റെ പ്രാതിനിധ്യത്തിലും കുറവുണ്ടായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സൂചന ശശീന്ദ്രന്‍ തന്നെ മുന്നോട്ടുവെച്ചതും എന്‍സിപിയും സിപിഎമ്മും പരിഗണിക്കും. മറിച്ചാണെങ്കില്‍ ഒരുമന്ത്രിസഭാ അഴിച്ചുപണിയിലേക്ക് തന്നെ ഇടതുമുന്നണിക്ക് കടക്കേണ്ടിവരും.

കുട്ടനാട്ടില്‍നിന്നുള്ള നിയമസഭാംഗമാണ് തോമസ് ചാണ്ടി. മന്ത്രിയാകുമെന്ന് തിരഞ്ഞെടുപ്പ് സമയത്തുതന്നെ അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ജയിച്ചാല്‍ ജലവിഭവവകുപ്പ് മന്ത്രിയാകുമെന്നായിരുന്നു അവകാശവാദം. മുതിര്‍ന്നനേതാവെന്ന നിലയില്‍ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാനാണ് എന്‍.സി.പി. ദേശീയാധ്യക്ഷന്‍ ശരദ്പവാര്‍ തീരുമാനിച്ചത്. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശശീന്ദ്രനെ പിന്തുണച്ചു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെകാലത്ത് ഡി.ഐ.സി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് തോമസ് ചാണ്ടി ആദ്യമായി നിയമസഭയിലെത്തുന്നത്. എന്‍.സി.പി.യില്‍ ഡി.ഐ.സി. ലയിച്ചതുവഴി ഇടതുമുന്നണിയിലെത്തി. മൂന്നാംതവണയാണ് തോമസ് ചാണ്ടി കുട്ടനാട്ടില്‍നിന്ന് ജയിക്കുന്നത്. എന്നാല്‍, മന്ത്രിമോഹം സിപിഎമ്മിലെ ഒരുവിഭാഗം ശക്തമായി എതിര്‍ത്തു. പിന്നീട് ഇവരെയെല്ലാം അനുനയിപ്പിക്കാനും ചാണ്ടിക്ക് കഴിഞ്ഞു.

സിപിഎമ്മിലെയും സിപിഐ.യിലെയും നേതാക്കളുമായി സൗഹൃദം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. വ്യവസായിയും കോടീശ്വരനും എന്നനിലയില്‍ അദ്ദേഹത്തെ മന്ത്രിയാക്കുന്നത് ഇടതുപക്ഷത്തിന് എത്രമാത്രം ഗുണകരമാകുമെന്നതില്‍ ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 92.37 കോടിയുടെ ആസ്തിയാണ് ചാണ്ടി വെളിപ്പെടുത്തിയത്. ശശീന്ദ്രനെ മന്ത്രിയാക്കിയപ്പോള്‍ രണ്ടരവര്‍ഷംവീതം ഇരുവരും പങ്കിടുന്നതിന് കരാര്‍ ഉണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍, സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഇക്കാര്യം തിരുത്തി ശശീന്ദ്രന്‍ തന്നെയായിരിക്കും മന്ത്രിയെന്ന് വ്യക്തമാക്കുകയായിരുന്നു. ശശീന്ദ്രന്റെ ഒഴിവില്‍ തോമസ് ചാണ്ടിയെ ഇടതുമുന്നണി പരിഗണിച്ചാല്‍ ആലപ്പുഴയില്‍നിന്ന് നാല് മന്ത്രിമാരാകും. തോമസ് ഐസക്, ജി. സുധാകരന്‍, പി. തിലോത്തമന്‍ എന്നിവരാണ് ജില്ലയില്‍നിന്ന് ഇപ്പോള്‍ മന്ത്രിസഭയിലുള്ളത്. മന്ത്രിസ്ഥാനത്തേക്കുള്ള തോമസ് ചാണ്ടിയുടെ വഴിയടയ്ക്കുന്നതും ഇതുതന്നെ.

അതിനിടെ താന്‍ മന്ത്രിയാകണമെന്ന് അണികള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തോമസ് ചാണ്ടിയും പറയുന്നു. 40 കൊല്ലം മുന്‍പ് കൈയിലൊരു ബാഗുമായി കുവൈത്തിലെത്തിയ തനിക്ക് ഇന്നത്തെ നിലയില്‍ എത്താമെങ്കില്‍ മന്ത്രിസ്ഥാനവും ഭംഗിയായി കൈകാര്യംചെയ്യാന്‍ പ്രാപ്തിയുണ്ടെന്നാണ് വിശ്വാസം. ഒരു എംഎ!ല്‍എ. മാത്രമുള്ള കടന്നപള്ളിക്ക് മന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ രണ്ട് എംഎ!ല്‍എ.മാരുള്ള തങ്ങള്‍ക്ക് ഒരുമന്ത്രിസ്ഥാനം മാത്രമാണ് ഇത്തവണ തന്നത്. പ്രത്യേക സാഹചര്യത്തില്‍ ആ മന്ത്രിക്ക് രാജിവെക്കേണ്ടിവന്നു. സ്വാഭാവികമായും അടുത്ത എംഎ!ല്‍എ.യെ മന്ത്രിയാക്കുകയെന്നത് സാധാരണമാണ്. ഇക്കാര്യം ദേശീയനേതൃത്വവും ഇടതുപക്ഷവും അംഗീകരിക്കുമെന്നാണ് എന്റെ വിശ്വാസം. ശശീന്ദ്രന്റെ രാജി എന്നെ അദ്ഭുതപ്പെടുത്തി. കുറ്റം തെളിയുന്നതിനുമുമ്പേ രാജിയുടെ ആവശ്യമില്ലായിരുന്നു അദ്ദേഹം പറഞ്ഞു

Top