തിരുവനന്തപുരം:മുന്‍സര്‍ക്കാരിലെ മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫും കുടുങ്ങും ? യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരായ അഴിമതിക്കേസുകളുടെ പശ്ചാത്തലത്തില്‍ മുന്‍മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും സ്വത്ത് വിവരം പരിശോധിക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം. രഹസ്യ പരിശോധന നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.പലര്‍ക്കും വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് ഉണ്ടായിരിക്കുന്നു എന്ന രഹസ്യവിവരം ഉണ്ടെന്നാണ് സൂചന.
നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പി എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് പി എ ജോസഫ് ലിജോയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. . അനധികൃത സ്വത്ത് സമ്പാദനത്തില്‍ ലിജോയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ലിജോ ഒരു കോടിയിലേറെ രൂപ അനധികൃതമായി സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് സി എന്‍ ബാലകൃഷ്ണനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പരിശോധനയില്‍ വിജിലന്‍സ് വ്യക്തമായ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് സൂചന. ലിജോ വരുമാനത്തേക്കാള്‍ 200 ശതമാനത്തിലധികം സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ലിജോയുടെ ബന്ധുക്കളുടെ അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചു. ഈ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളിലും ദുരൂഹത നിറഞ്ഞതാണ്. അടുത്തിടെയായി ലിജോ മൂന്നിടത്ത് ഭൂമി വാങ്ങിക്കൂട്ടി. ഇത്രയധികം വരുമാനത്തിന്റെ ഉറവിടം എന്തെന്ന് വ്യക്തമാക്കാന്‍ ലിജോയ്‌ക്കോ ബന്ധുക്കള്‍ക്കോ കഴിഞ്ഞിട്ടില്ല.
പത്തി വിടര്‍ത്തി ആടില്ലെന്നും എന്നാല്‍ അഴിമതിക്കാര്‍ കടി കൊള്ളുമ്പോള്‍ അറിയുമെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ സമയത്ത് ജേക്കബ് തോമസ് പ്രതികരിച്ചിരുന്നത്. ഫൗള്‍ ഇല്ലാത്ത വിജിലന്‍സ് കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ബാര്‍ കോഴയുള്‍പ്പടെ വിവാദമായ കേസുകളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ വഴങ്ങാത്തതിനെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കിയിരുന്നു. പിണറായി സര്‍ക്കാരാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്.
തന്റെ നിയമനം ഒരു സന്ദേശമാണെന്നും ആ സന്ദേശം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ അഴിമതി കേസുകളില്‍ വിശുദ്ധിയോടുള്ള അന്വേഷണം നടത്തുമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.