
തിരുവനന്തപുരം:ഇന്ദിരഗാന്ധിയുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആരും അതിരപ്പിള്ളി പദ്ധതിയെ അനുകൂലിക്കില്ലെന്ന് വി.എം.സുധീരൻ .അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ പൂര്‍ണമായി തള്ളിപ്പറയാതിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന് രംഗത്തെത്തി. മുൻപ് ഇന്ദിരയെ തള്ളിപ്പറഞ്ഞ് എ.കെ.ആൻറണിയും എ ,കോൺഗ്രസും ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ടിരുന്നു. രാജ്യത്ത് പ്രകൃതിവിഭവങ്ങള്‍ നിലനിറുത്താന്‍ ധീരമായ നിലപാടെടുത്ത ഇന്ദിരഗാന്ധിയുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആരും അതിരപ്പിള്ളി പദ്ധതിയെ അനുകൂലിക്കില്ലെന്ന്, ഇന്ദിരാഗാന്ധി ജന്മശതാബ്ദി സമ്മേളനവും കുടുംബസംഗമവും മണക്കാട് പുത്തന്‍തെരുവില്‍ ഉദ്ഘാടനം ചെയ്ത് സുധീരന് പറഞ്ഞു.
അതിരപ്പിള്ളിയുടെ കാര്യത്തില്‍ അഭിപ്രായസമന്വയത്തിലൂടെ മുന്നോട്ട് പോകണമെന്ന് രണ്ട് ദിവസം മുമ്പ് കോഴിക്കോട്ട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു.പദ്ധതി വേണമെന്ന് പറഞ്ഞില്ലെങ്കിലും വേണ്ടെന്ന നിലപാടെടുക്കാന്‍ അദ്ദേഹം തയാറായില്ലെന്നതാണ്, പദ്ധതിക്കെതിരെ പരസ്യനിലപാടെടുത്ത കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയത്. മുഖ്യമന്ത്രിയായപ്പോള്‍ പദ്ധതിക്കായി കേന്ദ്രത്തിന് കത്തെഴുതിയ ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞപ്പോഴും നിലപാട് മാറ്റിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, നേരത്തേ തന്നെ അതിരപ്പിള്ളിക്കെതിരെ ശക്തമായ നിലപാടെടുത്തയാളാണ് സുധീരന്. അതിരപ്പിള്ളി പദ്ധതി അപ്രസക്തവും അപ്രായോഗികവുമാണെന്ന് സുധീരന് പറഞ്ഞു. വൈദ്യുതിബോര്‍ഡിലെ കരാര്ലോബിയുടെയും കോര്‍പ്പറേറ്റുകളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ശ്രമമെങ്കില്‍ നടക്കില്ല. ഏത് സര്‍ക്കാര്‍ വിചാരിച്ചാലും ഇത് നടക്കാന്‍ പോകുന്നില്ല. വിവാദങ്ങളും കൊലപാതകപരമ്ബരകളും സൃഷ്ടിച്ച് ഭരണവൈകല്യങ്ങളും അഴിമതിയും മറച്ചുപിടിക്കാനാണ് എല്‍.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും സുധീരന് പറഞ്ഞു.