ഹിന്ദുത്വത്തെ ഐസിസിനോട് ഉപമിച്ച വി ടി ബല്‍റാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തില്‍ ,ചീത്തവിളിയുടെ പെരുമഴയുമായി എതിരാളികള്‍

പലക്കാട് : ഹിന്ദുത്വത്തെ ഐസിസിനോട് ഉപമിച്ച ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരില്‍ വി ടി ബല്‍റാം എം എല്‍ എ യും സൈബര്‍ സംഘപരിവാറുകാരും വീണ്ടും സോഷ്യല്‍ മീഡിയായില്‍ പോരാട്ടം തുടരുന്നു.കണ്ണുപൊട്ടുന്ന ചീത്തവിളികലുമായി -വിമര്‍ശനങ്ങളുമായി എതിരാളികള്‍ സൊഷ്യല്‍ മീഡിയായില്‍ കസറുമ്പോഴും ബല്‍റാം തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ബീഫ് വിഷയം മുതല്‍ ക്ഷേത്രസ്വത്തുക്കളുടെ വിഷയത്തില്‍ വരെ എത്തി നിന്നു ഇത്. ഇതിനിടെ വീണ്ടും സൈബര്‍ സംഘപരിവാറുകാരും ബല്‍റാമും തമ്മില്‍ ഏറ്റുമുട്ടി. ഇത്തവണ ഹിന്ദുത്വം എന്ന പ്രയോഗത്തിന്റെ പേരിലാണ് എംഎല്‍എയും പരിവാറുകാരും തമ്മില്‍ ഏറ്റുമുട്ടുന്നത്.

ഹിന്ദുവും ഹിന്ദുത്വവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഹിന്ദുത്വമെന്നത് ഇസ്ലാമിക് സ്റ്റേറ്റിനോട് തുല്യമാണെന്നും വാദിച്ച് ബല്‍റാം ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. നബിദിന റാലിക്ക് ആശംസകള്‍ നേര്‍ന്ന് ബല്‍റാം രംഗത്തെത്തിയതിനെ വിമര്‍ശിച്ച് സംഘപരിവാറുകാര്‍ രംഗത്തെത്തിയ വേളയിലാണ് ബല്‍റാം ഹിന്ദുത്വത്തെ ഐസിസിനോട് ഉപമിച്ച് രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കവേ ബല്‍റാം കുറിച്ചത് ഇങ്ങനെയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലപാട് ആവര്‍ത്തിച്ചുള്ള ബല്‍റാം എംഎല്‍എയുടെ പോസ്റ്റ്

Balram fb
വിവാദമോ !
എന്ത് വിവാദം, ഏത് വിവാദം ?
‘ഹിന്ദുത്വം’ എന്നത് സംഘപരിവാര്‍ എന്ന അസ്സല്‍ ഫാഷിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരാണെന്നും അതിന് ഇന്നാട്ടിലെ സാധാരണക്കാരായ ഹിന്ദുമത വിശ്വാസികളുടെ നിഷ്ക്കളങ്ക വിശ്വാസങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളുമായി പുലബന്ധം പോലുമില്ലെന്നും ഞാന്‍ മാത്രമല്ല, കാര്യ വിവരമുള്ള എത്രയോ അധികം ആളുകള്‍ എത്രയോ കാലമായി പറഞ്ഞു വരികയാണ്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച കേസില്‍ പ്രതിയായിരുന്ന ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവര്‍ക്കര്‍ ആണ് “ഹിന്ദുത്വം” എന്ന ഈ വാക്കിനും രാഷ്ട്രീയാശയത്തിനും രൂപം നല്‍കിയത്. ബ്രിട്ടീഷ് വൈസ്രോയിയുടെ കാലുപിടിച്ച് ലജ്ജാകരമായ മാപ്പപേക്ഷ എഴുതിനല്‍കിയാണ് ഈ ഭീരു ജയിലില്‍ നിന്ന് പുറത്തു കടന്നതും സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് പിന്‍വാങ്ങി ഹിന്ദുമഹാസഭ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടു മാറ്റിയതും. ഗാന്ധിജിയെ കൊല്ലാന്‍ വേണ്ടി നാഥുറാം ഗോഡ്സേ ദില്ലിക്ക് തിരിക്കുന്നതിന് മുന്‍പ് ഇയാളെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.

ഗൂഢാലോചനാക്കേസുകള്‍ കോടതികളില്‍ സംശയാതീതമായി തെളിയിക്കുക അന്നത്തെ കാലത്ത് അത്ര എളുപ്പമല്ലാത്തത് കൊണ്ട് മാത്രം കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ‘ഹിന്ദുത്വ’ വാദികളുടെ ആചാര്യനായ ഈ ഭീരു സവര്‍ക്കര്‍. ഗാന്ധി ഘാതകരുടെ പ്രത്യയശാസത്രമായ ‘ഹിന്ദുത്വ’ത്തെ ഇവിടത്തെ സാധാരണ ഹിന്ദുക്കളുടെ തലയില്‍ കെട്ടിയെഴുന്നെള്ളിക്കാനും അതിനെ എതിര്‍ക്കുന്നവരെ മുഴുവന്‍ ഹിന്ദു വിരോധികളായി ബ്രാന്‍ഡ് ചെയ്യാനും ആണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്.
ബഹുസ്വരതകളോടും വൈവിധ്യങ്ങളോടും സഹിഷ്ണുത പുലര്‍ത്തുക മാത്രമല്ല, അവയെ എല്ലാം ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന വിശാലമാനവികതയാണ് യഥാര്‍ത്ഥ ഭാരതീയ പാരമ്പര്യമായും ഹൈന്ദവ സംസ്ക്കാരമായും നാം കണ്ടെടുക്കേണ്ടതും മുന്നോട്ടു കൊണ്ടുപോകേണ്ടതും. അതിനു പകരം ഇന്ത്യയിലെ ദലിതരേയും ന്യൂനപക്ഷങ്ങളേയും ശത്രുപക്ഷത്ത് നിര്‍ത്തി, ഉത്തരേന്ത്യന്‍ ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥകളിലൂന്നി, അക്രമോത്സുകമായ തീവ്രവര്‍ഗീയത വളര്‍ത്തുന്ന നവ നാസി ആശയമാണ് ‘ഹിന്ദുത്വം’. അതിനു ചേരുന്ന താരതമ്യം ഐസിസുമായിട്ട് തന്നെയാണ്.അതുകൊണ്ട് ഞാന്‍ നേരത്തെ പറഞ്ഞ വാചകം ഇതാ നൂറ്റൊന്ന് തവണ ആവര്‍ത്തിക്കുന്നു:

“ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക്ക് സ്‌റ്റേറ്റും തമ്മിലുള്ളത് മാത്രമാണ് “.

എന്റെ എതിര്‍പ്പ് ഹിന്ദുക്കളോടൊ ഹിന്ദുമതത്തോടോ അല്ല. ‘ഹിന്ദുത്ത്വം” എന്ന സംഘപരിവാറിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടാണ് എന്നത് എത്രയോ തവണ ആവര്‍ത്തിച്ച് വിശദീകരിച്ചിട്ടുണ്ട്. ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക് സ്റ്റേറ്റും തമ്മിലുള്ളത് മാത്രമാണ്. സംഘികള്‍ക്കും സംഘി മനസ്സുള്ളവര്‍ക്കും അത് മനസ്സിലാവാത്തത് ആരുടേയും കുറ്റമല്ല. ‘ഹൈന്ദവ ബിംബ”ങ്ങള്‍ എന്ന പേരില്‍  പുനരാനയിക്കുന്ന സവര്‍ണ്ണ, ബ്രാഹ്മണ്യ മൂല്യങ്ങളേയാണ് ഞാനടക്കമുള്ളവര്‍ തുറന്നെതിര്‍ക്കുന്നത്. അത്തരം മൂല്യങ്ങളെ ആര്‍ജ്ജവത്തോടെ തിരസ്‌ക്കരിച്ചതുകൊണ്ടാണ് ഭ്രാന്താലയ കേരളം നവകേരളമായത് എന്ന ചരിത്രബോധമാണ് ആ എതിര്‍പ്പുകളുടെ അടിസ്ഥാനം.

ആര്‍എസ്എസ് കാല്‍പ്പനികവല്‍ക്കരിക്കുന്ന ബ്രാഹ്മണ്യ മൂല്യങ്ങളല്ലാതെയും കുറേ ഹൈന്ദവ, ഭാരതീയ മൂല്യങ്ങളുണ്ട്. അത്തരം നാട്ടു നന്മാമൂല്യങ്ങളേയും കീഴാള സാംസ്‌കാരികത്തനിമകളേയും എന്റെ നാട്ടില്‍ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘പൈതൃകോത്സവം’ പരിപാടി സംഘടിപ്പിക്കുന്ന തിരക്കിലാണ് തത്ക്കാലം ഞാനടക്കമുള്ളവര്‍. പക്ഷേ അതൊന്നും ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ ആര്‍എസ്എസുകാരുടെ സവര്‍ണ്ണ മനസ്സിന് കഴിയുന്നില്ല എന്ന് മാത്രം. അവരെ സംബന്ധിച്ച് ഹിന്ദു എന്നാല്‍ സവര്‍ണ്ണ ഹിന്ദു എന്നത് മാത്രമാണ്.ഹിന്ദുത്വത്തെ ഐസിസിനോട് ഉപമിച്ചതോടെ സംഘപരിവാറുകാര്‍ അടങ്ങിയരുന്നില്ല. പതിവുപോലെ ബല്‍റാമിനെ ആക്രമിച്ചുകൊണ്ട് തരംതാഴ്‌ച്ച രീതിയില്‍ പ്രചരണവുമായി രംഗത്തുവന്നു. കമന്റ് ബോക്‌സിലും തെറി നിറഞ്ഞതോടെയാണ് തന്റെ നിലപാട് ആവര്‍ത്തിച്ച് ബല്‍റാം വീണ്ടും രംഗത്തുവന്നു. ഹിന്ദുത്വം എന്നാല്‍ ഐസിസിന് തുല്യമാണെന്ന് നൂറ്റൊന്നു വട്ടം ആവര്‍ത്തിക്കുന്നുവെന്നും ബല്‍ഫാം ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Top