ചെന്നൈയില്‍ തടി കുറയ്ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയയായ സിംഗപ്പൂര്‍ സ്വദേശിനി മരിച്ചു; ആശുപത്രിക്കെതിരെ ഭര്‍ത്താവ് രംഗത്ത്

ചെന്നൈ എസ് ആര്‍ മൂര്‍ത്തി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തടികുറയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ സിംഗപ്പൂര്‍ സ്വദേശിനി മരിച്ചു. അലിസിയ മെഡാനിന്‍ ഖാന്‍ എന്ന മുപ്പത്തഞ്ചുകാരിയാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്. 85 കിലോ ഭാരമുണ്ടായിരുന്നു അലിസിയക്ക്. ഭാരത്തിനൊപ്പം ആരോഗ്യപ്രശ്നങ്ങളും യുവതിയെ അലട്ടി. തുടര്‍ന്നാണ് ശശീരത്തിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ലിപ്പോസക്ഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ശസ്ത്രക്രിയക്കുശേഷം, പോസ്റ്റ് സര്‍ജറി വാര്‍ഡില്‍ നീരിക്ഷണത്തിലായിരുന്ന അലിസിയ വ്യാഴാഴ്ച പുലര്‍ച്ചെ 1.30 നാണ് മരിച്ചത്. അതിനിടെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി. ശസ്ത്രക്രിയയ്ക്കു ശേഷം ഭാര്യയെ കാണാന്‍ അനുവദിച്ചില്ലെന്നും, ഭാര്യയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരുന്നില്ലെന്നും അലിസിയയുടെ ഭര്‍ത്താവ് വിജയകുമാര്‍ പരാതിപ്പെട്ടു. സര്‍ജറി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നല്‍കിയില്ലെന്നും വിജയകുമാര്‍ പറയുന്നു. ശസ്ത്രക്രിയയിലെ പിഴവ് കാരണമാണ് അലിസിയ മരിച്ചതെന്ന് ആരോപിച്ച് വിജയകുമാര്‍ ആശുപത്രി അധികൃര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ആന്തരികാവയവങ്ങള്‍ പൊലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്കുശേഷം അലസിയ നിരീക്ഷണത്തിലായിരുന്നുവെന്നും, ആറു മണിക്കുറുകള്‍ക്ക് ശേഷം പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Top