ഗുജറാത്തില്‍ വീണ്ടും വര്‍ഗ്ഗീയത? മുസ്ലീം വീടുകള്‍ക്ക് മേല്‍ ഗുണന ചിഹ്നം; പരക്കെ ആശങ്ക…

ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂടിലാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് നടത്തുന്നത്. പട്ടേല്‍ സമരനായകന്‍ ഹാര്‍ദ്ദിക് പട്ടേലും ബിജെപിയ്‌ക്കെതിരെ അതി ശക്തമായ നിലപാടെടുത്ത് രംഗത്തുണ്ട്. അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അഹമ്മദാബാദിലെ മുസ്ലീം വീടുകളുടെ മതിലുകളില്‍ ‘ഗുണന ചിഹ്നം’ രേഖപ്പെടുത്തിയ നിലയില്‍ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. വര്‍ഗ്ഗീയവിഷം വമിക്കുന്ന പോസ്റ്ററുകളും ഇത്തരത്തില്‍ പതിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 2002 ലെ കലാപത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുകയാണ്. അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ് വീടുകളിലും മതിലുകളിലും ഗുണന ചിഹ്നം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചുവന്ന പെയിന്റ് ഉപയോഗിച്ചാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രദേശവാസികളില്‍ വലിയ ആശങ്കയും ഭീതിയും ആണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ആണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിന് പിന്നില്‍ ആരെന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ബിജെപിയും കോണ്‍ഗ്രസ്സും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിരാശയുടെ ഫലമാണ് ഇത്തരം നടപടികള്‍ എന്നാണ് ബിജെപിയുടെ ആരോപണം. ഗുജറാത്തില്‍ ഇപ്പോള്‍ ഇല്ലാത്ത വാര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്നും ബിജെപി ആരോപിക്കുന്നുണ്ട്. ഗുജറാത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. അതിന്റെ ഭാഗമായാണ് മുസ്ലീം വീടുകള്‍ക്ക് മേല്‍ ഇത്തരം ചിഹ്നങ്ങള്‍ പതിപ്പിക്കുന്നത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഗുണന ചിഹ്നം കോണ്‍ഗ്രസിന്റെ പഴയ രാഷ്ട്രീയ തന്ത്രം ആണ് എന്നാണ് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ ഇതിനെ വിശേഷിപ്പിച്ചത്. ഹിന്ദു, മുസ്ലീം വേര്‍തിരിവ് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നും ആര്‍എസ്എസ് ആരോപിക്കുന്നുണ്ട്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഡിംസബര്‍ 9 നും 14 നും ആയി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബര്‍ 18 ന് ആണ് ഫലം പുറത്ത് വരിക. കോണ്‍ഗ്രസ്സും ബിജെപിയും അതി ശക്തമായ പോരാട്ടമാണ് ഇത്തവണ നടത്തുന്നത്.

Top