സ്വന്തം ലേഖകൻ
കോട്ടയം: അയർക്കുന്നതു നിന്നും കാണാതായ അർജന്റീന ആരാധകൻ ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റിൽ ഇല്ലിക്കൽ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി. ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തിൽ ക്രോയേഷ്യയോടെ തോറ്റതിനെ തുടർന്നാണ് അർജന്റീന ആരാധകനായ അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനു(30)വിനെ കാണാതായത്. അർജന്റീന പരാജയപ്പെട്ട വിഷമത്തിൽ വീട്ടിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ഡിനുവിനെ കാണാതെയാകുകയയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിനിടെയായിരുന്നു സംഭവം. ഈ മത്സരത്തിൽ ക്രൊയേഷ്യയോടെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടിരുന്നു. പുലർച്ചെ ഒന്നര വരെ സ്വന്തം വീട്ടിലിരുന്ന് കളി കാണുകയായിരുന്നു ഡിനു. രാവിലെ പിതാവ് ചാണ്ടി മുറിയിലെത്തി നോക്കിയപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തുടർന്നു ഇദ്ദേഹം നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്നു പൊലീസ് നായ എത്തി നടത്തിയ തിരച്ചിലിലാണ് ഡിനു ആറ്റിൽ ചാടിയെന്ന സംശയം ഉടലെടുത്തത്. തിരച്ചിലിനായി എത്തിയ പൊലീസ് നായ മണം പിടിച്ച ശേഷം നേരെ എത്തി നിന്നത് ഇയാളുടെ വീടിനു അടുത്തുള്ള മീനച്ചിലാറിന്റെ കടവിലായിരുന്നു. ഇതോടെയാണ് ഇതേ തുടർന്നു പൊലീസും അഗ്നിശമന സേനാ അധികൃതരും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് ഇല്ലിക്കൽ പാലത്തിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ വിവരം വെസ്റ്റ് സി.ഐ നിർമ്മൽ ബോസിനെ അറിയിച്ചു. തുടർന്നു എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം ഡിനുവിന്റേത് തന്നെയെന്ന് ഉറപ്പിച്ചത്. മൃതദേഹത്തിന്റെ കഴുത്തിൽക്കിടന്ന മാല ബന്ധുക്കൾ കണ്ടു തിരിച്ചറിഞ്ഞാണ് മരിച്ചത് ഡിനു തന്നെയെന്ന് ഉറപ്പിച്ചത്. തുടർന്നു വെസ്റ്റ് അയർക്കുന്നം പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥ്‌ലത്ത് എത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും. പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
ഡിഗ്രി പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്നു ഡിനു നേരത്തെ വീടു വിട്ടു പോയിരുന്നു. പരീക്ഷയിൽ വിജയിച്ച ശേഷമാണ് ഇയാൾ വീട്ടിൽ തിരികെ എത്തിയത്. ഇത്തവണയും ഇതു പോലെ തന്നെ ഡിനു തിരികെ എത്തുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. എന്നാൽ, എല്ലാ പ്രതീക്ഷയും മൃതദേഹം കണ്ടെത്തിയതോടെ അസ്ഥാനത്താകുകയായിരുന്നു.