എൽ ഡി എഫ് ജനജാഗ്രതാ യാത്ര ഇന്ന് മുതൽ

വര്‍ഗ്ഗീയതക്കും കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കും എതിരെ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനജാഗ്രതാ യാത്ര ഇന്ന് തുടങ്ങുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ കാസര്‍കോടു നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നുമാണ് യാത്ര. ജനരക്ഷാ യാത്ര നടത്തിയ ബിജെപിക്ക് ശക്തമായ മറുപടി. വര്‍ഗ്ഗീയതയ്ക്കും കേന്ദ്രസര്‍ക്കാറിന്‍റെ ജന ദ്രോഹ നയങ്ങളും എതിരെ മാത്രമല്ല അമിത്ഷാ അടക്കം ബിജെപി നേതാക്കൾ സംസ്ഥാന സര്‍ക്കാറിനെതിരെ ഉന്നയിച്ച വികസനമില്ലാ വാദങ്ങൾക്കെതിരെയും ശക്തമായ ആശയ പ്രചരണമാണ് ജാഥയുടെ ലക്ഷ്യമെന്നാണ് ഇടത് മുന്നണിയുടെ അവകാശ വാദം. അക്രമമല്ല പകരം പ്രകോനങ്ങൾക്കെതിരെ ജനകീയ ചെറുത്ത് നിൽപ്പാണ് ഉദ്ദേശിക്കുന്നതെന്നും മുന്നണി നേതൃത്വം വിശദീകരിക്കുന്നു. വൈകീട്ട് നാല് മണിക്കാണ് ജനജാഗ്രതാ മാര്‍ച്ചിന്റെ ഉദ്ഘാടനം. മഞ്ചേശ്വരത്തു നിന്ന് കോടിയേരി നയിക്കുന്ന യാത്ര ഡി.രാജയും തിരുവനന്തപുരത്ത് നിന്ന് കാനം രാജേന്ദ്രന്‍റെ നേതൃത്വത്തിൽ തുടങ്ങുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയനും ഫ്ലാഗ് ഓഫ് ചെയ്യും. വികസന വിഷയത്തിൽ സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ അമിത്ഷായെ വിടാതെ പിന്തുടരുകയാണ്. വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെന്ന് അറിയിച്ചിട്ടും പ്രതികരിക്കാത്ത ബിജെപി നേതാക്കളും അമിത്ഷായും ഒളിച്ചോടുകയാണെന്ന് പിണറായി വിജയൻ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റുമിട്ടു. കാര്യമെന്തായാലും ജനജാഗ്രതാ മാര്‍ച്ചിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ ബിജെപിക്കെതിരായ സിപിഎം ബിജെപി വാക്പോര് ഉറപ്പായി. ഒപ്പം സോളാര്‍ കേസിലടക്കം പ്രതിപക്ഷ വിമര്‍ശനവും പരാമര്‍ശ വിഷയമാകും.

Top