സ്വന്തം ലേഖകൻ
കണ്ണൂർ: കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കണ്ണൂരിൽ നിന്നുള്ള സിപിഎം ക്വട്ടേഷൻ സംഘമെന്ന് സൂചന. ആക്രമണത്തിന് പിന്നിൽ പരിശീലനം ലഭിച്ച കണ്ണൂരിലെ സംഘം തന്നെയാണെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആസൂത്രണത്തിനും, ക്വട്ടേഷൻ സംഘത്തെ അയച്ചതിനും പിന്നിൽ കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനും പങ്കുണ്ടെന്ന വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. രണ്ട് ജില്ലാ കമ്മിറ്റികൾ ആസൂത്രിതമായി നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന ഇടപെടലുകൾ കേസിൽ ഏറെ നിർണ്ണായകമാകും.
കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നിവർ ആണ് ഇന്നലെ കൊല്ലപ്പെട്ടത് .ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട് കൂരാങ്കര റോഡിലൂടെ പോകവേ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തിയ ശേഷം വെട്ടുകയായിരുന്നു.
ശരതും കൃപേഷും ബൈക്കിൽ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ഇതിന് അക്രമികൾ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് റോഡിലൂടെ പോയവരാണ് അക്രമം ആദ്യം അറിഞ്ഞത്. ബെക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികിൽ ശരത് രക്തം വാർന്ന് കിടക്കുന്നതും കണ്ടതോടെ ഇവർ ബഹളം വച്ചു. ഓടിയെത്തിയ നാട്ടുകാർ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി.
ബൈക്കിൽ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചൽ നടത്തിയപ്പോഴാണ് 150 മീറ്റർ അകലെയായി കുറ്റിക്കാട്ടിൽ കൃപേഷ് രക്തം വാർന്ന് നിലയിൽ കിടക്കുന്നത് കണ്ടത്. ഇതിനിടെ ബേക്കൽ പൊലീസും സ്ഥലത്തെത്തി. പൊലീസ് കൃപേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. കൃപേഷ് കാസർകോട് ജനറൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ്് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗ്ലൂരു യൂണിറ്റി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു.
കൂരാങ്കരയിലെ സത്യാനാരായണന്റെ മകനാണ് ശരത്. സജീവ യൂത്തുകോൺഗ്രസ് പ്രവർത്തകനായിരുന്നു. ജവഹർ ബാലജനവേദി പുല്ലൂർ പെരിയ മണ്ഡലം പ്രസിഡന്റാണ്. പെയിന്റിങ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്. സിപിഎം. പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെ മർദിച്ച സംഭവത്തിൽ 11 കോൺഗ്രസ്-യൂത്തുകോൺഗ്രസ് പ്രവർത്തകർ അറിസ്റ്റിലായിരുന്നു. റിമാൻഡ് തടവിന് ശേഷം ഇവർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തിൽ ശരത്തും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് വൈരാഗ്യമെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരുടൈയും ശരീരത്തിലുള്ള വെട്ടുകൾ കണ്ണൂരിൽ നിന്നുള്ള പ്രഫഷണൽ സംഘത്തിനു സമാനമാണെന്നാണ് സൂചനകൾ. മൂർച്ചയേറിയ വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ഇരുവർക്കും വെട്ടേറ്റിരിക്കുന്നത്. തലയിലാലാണ് രണ്ടു പേരുടെയും വെട്ടുകളിൽ ഏറെയും. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ അടക്കമുള്ളവർക്ക് കേസിൽ പങ്കുണ്ടെന്ന ആരോപണം കോൺഗ്രസ് ഇതിനോടകം തന്നെ ഉയർത്തുന്നുമുണ്ട്.