സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് മദ്യപിച്ചും ലഹരിമരുന്നുകൾ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ഗാർഡയ്ക്കു അനുവാദം നൽകുന്ന പുതിയ ബിൽ അയർലൻഡ് സർക്കാർ പാസാക്കി. 2016 ൽ മന്ത്രിസഭ പാസാക്കിയ ബില്ലാണ് കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ എത്തിയത്. ബിൽ പാസാക്കിയതിനു പിന്നാലെ ഗാർഡ് നടത്തിയ പരശോധനയിൽ ഡബ്ലിൻ നഗരത്തിനും ലെക്സിലിപ്പിനും ഇടയിൽ എൻ 4 ൽ കൊക്കെയ്ൻ ഉപയോഗിച്ച ഒരു ഡ്രൈവറെ പിടികൂടി. 2016-ൽ മന്ത്രിസഭാ പാസാക്കിയ ന്യൂ റോഡ് ട്രാഫിക് ബിൽ അനുസരിച്ച് മദ്യപിക്കുന്ന ഡ്രൈവർമാരോടൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കൂടി പിടികൂടാൻ ഗാർഡക്ക് അനുവാദം നൽകുന്നതാണ് ഈ ബിൽ. എൻ 4 ൽ പിടിയിലായ ആൾക്ക് 10 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഗാർഡ അറിയിച്ചു.
ഡ്രൈവർമാർക്ക് മദ്യം ഉപയോഗിക്കുന്നതിനു വിലക്കുള്ളതിനാൽ ചിലർ മയക്കുമരുന്നിലേക്ക് തിരിഞ്ഞിരുന്നു. അതുകൊണ്ടാണ് മദ്യത്തോടൊപ്പം മയക്കുമരുന്ന് ടെസ്റ്റും നടത്തി വരുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. കഞ്ചാവ്, കൊക്കെയ്ൻ, ഹെറോയിൻ എന്നീ മയക്കുമരുന്നുകളുടെ ഉപയോഗമാണ് ചെക്‌പോയിന്റിൽ പരിശോധനക്ക് വിധേയമാക്കുന്നത്. അപസ്മാരം പോലുള്ള മാരക രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്ക് കഞ്ചാവ് അടങ്ങിയ ഔഷധം നൽകി വരുന്നുണ്ട്. ഇത്തരക്കാർ ഇത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കേറ്റ് നിർബന്ധമായും ഡ്രൈവിങ് വേളകളിൽ കൈവശം വെക്കണം.