വളർത്തുനായ്ക്കളുടെ ഉച്ചത്തിലുള്ള കുര നിർത്തണം, ഉറങ്ങാൻ കഴിയുന്നില്ല ! പരാതി പറഞ്ഞ അയൽവാസിയെ ഉടമയും മക്കളും ചേർന്ന് തല്ലിക്കൊന്നു !

ജബൽപൂർ: നിർത്താതെയുള്ള വളർത്തുനായ്ക്കളുടെ കുര ശല്യമുണ്ടാക്കുന്നുവെന്നും നായ്ക്കളെ മാറ്റിപാർപ്പിക്കണമെന്നും ആവശ്യപ്പെട്ടതിന് 45 കാരനെ അയൽവാസികൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. രംഭാരൻ ഭൂമിയ എന്നയാളെയാണ് അയൽവാസിയായ സുധ യാദവും മൂന്ന് മക്കളും ചേർന്ന് മർദ്ദിച്ചത്. വെള്ളിയാഴ്ച രാത്രി പനഗർ പൊലീസ് സ്‌റ്റേഷൻ പരിധിക്ക് കീഴിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി സുധായാദവിന്‍റെ വളർത്തുനായ്ക്കൾ നിർത്താതെ കുരയ്ക്കുന്നത് കേട്ടാണ് ഭൂമിയ പരാതി പറഞ്ഞത്. നായ്ക്കളെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും വലിയ ഉച്ചത്തിലുള്ള കുര കാരണം വീട്ടുകാർക്ക് ശല്യമാണെന്നും കുട്ടികൾക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും ഭൂമിയ പറഞ്ഞു.

എന്നാൽ നായ്ക്കളെ മാറ്റില്ലെന്ന് സുധ യാദവ് തിരിച്ചടിച്ചു. ഇതോടെ ഇരുവരും വാക്കേറ്റമുണ്ടായി. പിന്നാലെ സുധ യാദവും മൂന്ന് മക്കളും ചേർന്ന് വടികൊണ്ട് ഭൂമിയയെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മർദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ ഭൂമിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ  മരണപ്പെട്ടു. സംഭവത്തിൽ ഭൂമിയയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് സുധ യാദവിനെയും രണ്ട് മക്കളെയും അറസ്റ്റ് ചെയ്തു. ഒരു മകൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top