
വാഷിംഗ്ടൺ: മസ്കിന് തിരിച്ചടി നൽകിക്കൊണ്ട് സ്പേസ് എക്സ് സ്റ്റാർഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം.ബഹിരാകാശത്ത് വെച്ച് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഫ്ലോറിഡയിലും ബഹാമാസിലുമാണ് അവശിഷ്ടങ്ങൾ വീണത്. പരാജയത്തിൻറെ കാരണം അന്വേഷിക്കുമെന്ന് സ്പേസ് എക്സ് വ്യക്തമാക്കി. ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വിക്ഷേപിച്ച് മിനിറ്റുകൾക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും എഞ്ചിനുകൾ ഓഫാവുകയും ചെയ്തു. പിന്നാലെ പേടകം അഗ്‌നിഗോളം പോലെ കത്തി അമരുകയായിരുന്നു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്നാണ് കമ്പനി അറിയിച്ചത്.
പൊട്ടിത്തെറിയുടെ കാരണം അവലോകനം ചെയ്യുമെന്നും പഠിക്കുമെന്നും സ്പേസ് എക്സ് പ്രസ്താവനയിൽ വ്യക്തമാക്കി.പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിച്ചുവെന്നും നിർഭാഗ്യവശാൽ, കഴിഞ്ഞ തവണയും ഇത് സംഭവിച്ചുവെന്നും സ്പേസ് എക്സ് ഉദ്യോഗസ്ഥൻ ഡാൻ ഹൂട്ട് പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റാണ് 403 അടി (123 മീറ്റർ) ഉയരമുള്ള സ്റ്റാർഷിപ്പ്.