കോലഞ്ചേരി:മനുഷ്യൻ ഭൂമിയില്‍ ജീവിക്കുമ്പോള്‍തന്നെ സ്വര്‍ഗീയ പൗരത്വം ലഭിക്കുന്നില്ലെങ്കില്‍ മരണശേഷം നിത്യസ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല . പഴയ മനുഷ്യപ്രകൃതിമാറ്റി ക്രിസ്‌തുവിന്റെ സ്വഭാവം പ്രാപിക്കുക. പഴയസ്വഭാവം ലോകമയത്വം പൂണ്ടതാണ്. അതു മാറി ദൈവികസ്വഭാവം പ്രാപിക്കണമെന്നു പ്രഫ. എം.വൈ. യോഹന്നാന്‍ പറഞ്ഞു. കോലഞ്ചേരി ഞാറ്റുംകാലായില്‍ ഹില്‍ടോപ്പില്‍ നടക്കുന്ന ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ 44-ാമത് രാജ്യാന്തര സുവിശേഷയോഗത്തിന്റെ സമാപന സന്ദേശത്തോടനുബന്ധിച്ചു നവവല്‍സരസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
തമോഗുണം, രജോഗുണം, സത്വഗുണം എന്നീ മൂന്നു സ്വഭാവസവിശേഷതകളില്‍ സത്വഗുണം പ്രാപിക്കുവാന്‍ സാധിക്കുമ്പോഴാണു നാം ദൈവികരാകുന്നത്. ഭൂമിയില്‍ ജീവിക്കുമ്പോള്‍തന്നെ സ്വര്‍ഗീയ പൗരത്വം ലഭിക്കുന്നില്ലെങ്കില്‍ മരണശേഷം നിത്യസ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പുതുമനുഷ്യനായിത്തീര്‍ന്നു സമാധാനം നിറഞ്ഞ ജീവിതം നയിക്കുവാന്‍ പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
യേശുക്രിസ്‌തു ഹൃദയദൃഷ്‌ടി പ്രകാശിപ്പിക്കുന്നവന്‍ എന്നതായിരുന്നു ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ചിന്താവിഷയം. രാവിലെ ഒന്‍പതിന് ആരംഭിച്ച പകല്‍യോഗത്തില്‍ ഉച്ചയ്‌ക്ക് 12 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ഉണ്ടായിരുന്നു. 12 മുതല്‍ രണ്ടു വരെ വെളിപാടു പുസ്‌തകം അടിസ്‌ഥാനമാക്കി പ്രഫ. എം.വൈ. യോഹന്നാന്‍ ബൈബിള്‍ക്ലാസ് എടുത്തു. വൈകിട്ട് 5.30ന് ആരംഭിച്ച വര്‍ഷാവസാനപ്രാര്‍ത്ഥനയില്‍ അമൃതധാരയുടെ ഗാനശുശ്രൂഷയും തുടര്‍ന്ന് ദാനിയേല്‍ ജോണ്‍, ഷൈജ എല്‍ദോസ്, ആലീസ് യോഹന്നാന്‍, ജോസഫ് ജോണ്‍, ജോണ്‍ കുര്യാക്കോസ്, യു.റ്റി. ജോര്‍ജ്, പ്രഫ. സി.എം. മാത്യു എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിച്ചു.