തിരുവനന്തപുരം: കൊച്ചിയിൽ യുവ നടിയെ അക്രമിച്ച് പീഡിപ്പിച്ച കേസിൽ ഗൂഡാലോചന കേസിൽ പ്രതിയായ ദിലീപിന് എല്ലാം നഷ്ടമാവുകയാണോ ? ചാലക്കുടിയിൽ നടൻ ദിലീപന്റെ ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ചതാണെന്നു തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ സ്ഥിരീകരിച്ചു. വിശദമായി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ ഭൂമി കയ്യേറിയാണു മൾട്ടിപ്ലക്സ് നിർമിച്ചതെന്നാണ് ആരോപണം. ഇതു പരിശോധിക്കാൻ കലക്ടർ ഡോ. എ. കൗശികനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.
ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറിയത് സംബന്ധിച്ച് അന്വേഷണം സങ്കീര്‍ണമാണെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പല രേഖകളും നഷ്ടമായിട്ടുണ്ടെന്നും കൈയേറ്റം കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൈയേറ്റം കണ്ടെത്താന്‍ രേഖകളുടെ അഭാവമുണ്ട്. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉന്നത സംഘം അന്വേഷണം നടത്തണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. ലാന്റ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട്.
സംസ്ഥാന രൂപവത്കരണത്തിനു മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നാണ് പരാതി. ആലുവ സ്വദേശി സന്തോഷ് നല്‍കിയ പരാതിയില്‍ ദിലീപിന് അനുകൂലമായി അന്നത്തെ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ് ജയ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഹിയറിങ്ങിനായി ലാന്‍ഡ് റവന്യൂ കമ്മീഷണറോട് നിര്‍ദേശിക്കുകയും ചെയ്തു. നേരത്തെ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കിയ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ തൃശ്ശൂര്‍ ജിലാ കളക്ടര്‍ രണ്ടു വര്‍ഷമായിട്ടും ഉത്തരവില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം.
കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച കാര്യംറവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥിരീകരിച്ചു. വിശദമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും സര്‍ക്കാരിന്റെ സ്ഥലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കോട്ടയം കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ നടന്‍ ദിലീപ് പുറമ്പോക്കു ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം കളക്ടര്‍ക്ക് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. കോടതിയില്‍ കേസ് നിലനില്‍ക്കെ ഈ ഭൂമി ദിലീപ് മറിച്ചുവിറ്റിരുന്നു.
പുറമ്പോക്ക് കൈയേറിയെന്നാരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും പ്രതിഷേധം ഉയര്‍ത്തിയിട്ടും റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി എന്ന ആക്ഷേപം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്