സഖ്യകക്ഷികളെ സുഖിപ്പിക്കാന്‍ വേണ്ടി മാത്രം, കേരളത്തെ പാടെ അവഗണിച്ചു : കെ സി വേണു​ഗോപാൽ

ദില്ലി: പൊതു ബജറ്റിന്റെ താല്‍പ്പര്യങ്ങളെ ബലികഴിച്ച് മോദി സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന സഖ്യകക്ഷികളെ സുഖിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് മോദി സര്‍ക്കാരിന്റെ ബജറ്റിലുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. നിതീഷ്-നായിഡു വിധേയത്വം പ്രകടമാക്കുന്നതിന് അപ്പുറം സാധാരണക്കാരന് ആശാവഹമല്ല ബജറ്റ് പ്രഖ്യാപനങ്ങള്‍. എന്നാല്‍ ആന്ധ്രയ്ക്കും ബീഹാറിനും അടിസ്ഥാന സൗകര്യത്തിനും ടൂറിസത്തിനും നേരത്തെ അനുവദിച്ച സാമ്പത്തിക സഹായം കൂടി ഉൾപ്പെടുത്തി വലിയ സഹായം നല്‍കിയെന്ന് പ്രതീതി സൃഷ്ടിച്ച് സ്വന്തം മുന്നണിയിലെ ഘടകക്ഷികളെ കബളിപ്പിക്കുകയാണ് ബിജെപി ചെയ്തത്.

കേരളത്തെ പാടെ അവഗണിച്ചു. ബജറ്റ് പ്രസംഗത്തിൽ കേരളത്തിന്റെ പേര് ഒരിക്കൽ പോലും പരാമർശിച്ചില്ല. എംയിസ്, പ്രത്യേക സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെ സംസ്ഥാനത്തിന് അര്‍ഹമായ ആനുകൂല്യം പോലും നല്‍കിയില്ല. ബിജെപിക്ക് എംപിയുണ്ടായാല്‍ കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ, പണപ്പെരുപ്പം, കര്‍ഷകരുടെ പ്രതിസന്ധി എന്നിവ പരിഹരിക്കാന്‍ പര്യാപത്മായ ഒന്നുമില്ല. കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഇടത്തരക്കാര്‍ക്ക് ഒരാശ്വാസവും നല്‍കുന്നതല്ല ബജറ്റ്. മുന്‍വര്‍ഷങ്ങളിലെ ബജറ്റുപോലെ ഈ ബജറ്റും സാധാരണ ഇന്ത്യക്കാരന്റെ ആശങ്കകളില്‍ നിന്ന് വളരെ അകലെയാണ്. വിശപ്പ് സൂചികയിലും തൊഴിലില്ലായ്മയിലും ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തിയതാണ് മോദി സര്‍ക്കാരിന്റെ ഭരണനേട്ടം. രാജ്യം നേരിടുന്ന അതീവ ഗുരുതരമായ തൊഴിലില്ലായ്മ പരിഹരിക്കാൻ  ക്രിയാത്മകമായ നടപടി എടുക്കാതെ യുവാക്കളെ വഞ്ചിച്ച ബജറ്റാണിത്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തികച്ചും ആത്മാര്‍ത്ഥതയില്ലാത്തതും ഗൗരവമില്ലാത്തതുമാണ്. യുവാക്കള്‍ക്ക് ഇൻ്റേണ്‍ഷിപ്പ്, ആദ്യമാസ വേതനം എന്നിവ കോണ്‍ഗ്രസിന്റെ ന്യായ് പത്രത്തില്‍ നിന്ന് പകര്‍ത്തിയാതാണ്. എന്നാല്‍ അത് കൃത്യമായി പഠിച്ച് ചെറുപ്പക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ആവിഷ്‌കരിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല. യുവജനതയുടെ ഭാവി ഭദ്രമാക്കുന്ന പദ്ധതികള്‍ക്ക് പകരം വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള ഗിമ്മിക്കുകളാണ് സര്‍ക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Top