തിരുവനന്തപുരം: എക്‌സിറ്റുപോളുകള്‍ മുഴുവന്‍ ഇടതുമുന്നേറ്റം പ്രവചിക്കുമ്പോള്‍ വോട്ടിങ് ശതമാനത്തിലെ വര്‍ധവ് അട്ടിമറിയ്ക്ക് വഴിയൊരുക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്ക് കൂട്ടല്‍. 70 ശതമാനത്തില്‍ കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. 2001ല്‍ 99 സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. അന്ന് 72.22 ശതമാനമായിരുന്നു പോളിങ്. കോണ്‍ഗ്രസിന് 62 സീറ്റും മുസ്‌ലിം ലീഗിന് 16 സീറ്റും കേരള കോണ്‍ഗ്രസുകള്‍ക്ക് 17 സീറ്റും ലഭിച്ചു. 1991ല്‍ 73.46 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലാണ് യു.ഡി.എഫ് ആധിപത്യം നേടിയത്.
കോണ്‍ഗ്രസ് 55 സീറ്റുനേടിയ തെരഞ്ഞെടുപ്പില്‍ 19 സീറ്റോടെ മികച്ച വിജയം സമ്മാനിച്ചാണ് മുസ്‌ലിം ലീഗ് യു.ഡി.എഫ് മുന്നണിക്ക് കരുത്തുപകര്‍ന്നത്. കേരള കോണ്‍ഗ്രസ് മാണി ഈ തെരഞ്ഞെടുപ്പില്‍ 10 സീറ്റ് നേടി. 1982ല്‍ 73.56 ശതമാനമായിരുന്നു പോളിങ്. അന്ന് 77 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്.
2011ല്‍ 75.12 ശതമാനമായിരുന്നു പോളിങ്. ശക്തമായ മത്സരത്തിനൊടുവിലാണ് 72 സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തിലെത്തിയത്.
1982ന് ശേഷം എല്‍.ഡി.എഫ് വിജയിച്ച തെരഞ്ഞെടുപ്പുകളില്‍ പോലും യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ സീറ്റുകളില്‍ കാര്യമായ അന്തരമുണ്ടായിരുന്നില്ല. മുന്നണി സംവിധാനം നിലവില്‍ വരാത്ത 1965ല്‍ കോണ്‍ഗ്രസ് 38ഉം മുസ്‌ലിം ലീഗ് ആറും കേരള കോണ്‍ഗ്രസുകള്‍ 36 സീറ്റും നേടി. അന്ന് 75.12 ശതമാനമായിരുന്നു പോളിങ്. 1977ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 38, മുസ്‌ലിം ലീഗ് 13, കേരളകോണ്‍ഗ്രസ് 20 എന്നിങ്ങനെ സീറ്റുകള്‍ നേടിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രം പരിശോധിച്ചാലും പോളിങ് ശതമാനത്തിലെ യു.ഡി.എഫ് അനുകൂല സ്വഭാവം വ്യക്തമാണ്. 1984ല്‍ 77 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യു.ഡി.എഫിന് 17 സീറ്റ് നേടാനായി. 1989ല്‍ 79 ശതമാനമായിരുന്നു പോളിങ്. അന്ന് യു.ഡി.എഫിന് ലഭിച്ചത് 17 സീറ്റ്. 1991ല്‍ 73 ശതമാനം പോളിങ് ശതമാനമുണ്ടായപ്പോള്‍ യു.ഡി.എഫ് 16 സീറ്റില്‍ വിജയിച്ചു. 1996ല്‍ 72 ശതമാനമായിരുന്നു പോളിങ്. യു.ഡി.എഫ് 10 സീറ്റ് നേടി. 1998ല്‍ 71 ശതമാനം പോളിങില്‍ യു.ഡി.എഫ് 11 മണ്ഡലങ്ങള്‍ പിടിച്ചു.
1999ല്‍ 70 ശതമാനമായിരുന്നു പോളിങ്. യു.ഡി.എഫ് 11 ല്‍ വിജയിച്ചു. 2006ല്‍ 16 സീറ്റ് നേടിയ യു.ഡി.എഫ് 2014ല്‍ 74 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ 12 സീറ്റ് നിലനിര്‍ത്തി. പോളിങ് ശതമാനം സാധാരണയില്‍ കവിഞ്ഞ് ഉയര്‍ന്നാല്‍ എന്തെങ്കിലും തീവ്രമായ വികാരം പ്രകടിപ്പിക്കാനുള്ള വോട്ടര്‍മാരുടെ പ്രവണതയായാണ് നിരീക്ഷകര്‍ അതിനെ വിലയിരുത്തുന്നത്. എന്നാല്‍ ബി.ജെ.പിബി.ഡി.ജെ.എസ് സഖ്യത്തിന്റെ വര്‍ഗീയ അജണ്ടയെ ചെറുക്കാനുള്ള വോട്ടര്‍മാരുടെ ഉറച്ച തീരുമാനം ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാകുമെന്നതിനാല്‍ ഉയര്‍ന്ന പോളിങിനെ അത്തരത്തിലും വിലയിരുത്തപ്പെടുന്നുണ്ട്.