കരുനാഗപ്പള്ളിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു……

കരുനാഗപ്പള്ളി: പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന സഹോദരനും സുഹൃത്തുക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റു.  ശ്രയിക്കാട് പ്രജുൽ ഭവനത്തിൽ പ്രബുദ്ധന്റ മകൻ പ്രജുൽ (27) ആണ് വെട്ടേറ്റ് മരിച്ചത്. പ്രജുലിന്റെ സഹോദരൻ പ്രവീൺ (32), സുഹൃത്തുക്കളായ ശ്രായിക്കാട് സുഗുണ വിലാസത്തിൽ സന്തോഷ് (30), ലക്ഷ്മീതോപ്പിൽ വിനീത് (30) എന്നിവരെ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളി അഴീക്കലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ശ്രായിക്കാട്  സ്വദേശിനിയായ പെൺകുട്ടിയെ അഴീക്കൽ പുത്തൻവീട്ടിൽ അർജുൻ (24) സ്ഥിരമായി പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്ത് വരികയായിരുന്നു. ശല്യം ചെയ്യലിൽ സഹികെട്ട പെൺകുട്ടി ഇക്കാര്യം വീട്ടിലറിയിക്കുകയും സഹോദരനായ പ്രജുൽ അർജ്ജുനെ വിളിച്ച് താക്കീത് നൽകുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും ശല്യം തുടർന്നപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഓച്ചിറ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ ഇനി പെൺകുട്ടിയെ ശല്യം ചെയ്യില്ല എന്ന് എഴുതി വാങ്ങി പോലീസ് അർജ്ജുനെ വിട്ടയച്ചു. സംഭവം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടപ്പോൾ അർജ്ജുൻ പ്രജിലിനെ ഫോണിൽ വിളിച്ച് അഴീക്കലിൽ വരാൻ പറഞ്ഞു. പ്രശ്നം ഒത്തു തീർപ്പാക്കാനാണ് എന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. അഴീക്കൽ ഹാർബറിന് സമീപം എത്തിയപ്പോഴേക്കും അർജ്ജുന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. പ്രജുലിന് തലക്കും മുഖത്തും മാരകമായി വെട്ടേറ്റു. കൂടെയുണ്ടായിരുന്ന സഹോദരനും സുഹൃത്തുക്കളും ഒച്ചവച്ച് ആളെ കൂട്ടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ആരും തന്നെ അടുത്തേക്ക് ചെന്നില്ല. വെട്ടേറ്റ് മൃതപ്രായനായ പ്രജുലിനെ പരിക്കേറ്റ സുഹൃത്തുക്കളും സഹോദരനും കൂടിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഓച്ചിറ പോലീസ് കേസെടുക്കുകയും ഓച്ചിറ എസ്.ഐ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ അർജുനെയും കൂട്ടാളിളായ സുജിത്, ശരത് ചന്ദ്രൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇന്ന് മറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് പറഞ്ഞു. രമ മരിച്ച പ്രജുലിന്റെ അമ്മയാണ്. വീണ സഹോദരിയും.

Top