
തിരുവനന്തപുരം :സിന്‍ഡിക്കേറ്റും ലക്ഷ്മി നായരെ സംരക്ഷിക്കുന്നു. രാജിവയ്ക്കുന്നതു വരെ സമരം തുടരാന്‍ വിദ്യാര്‍ഥികള്‍!തിരുവനന്തപുരം പേരൂര്‍ക്കട ലോ അക്കാദമി സമരം ഒത്തതീര്‍പ്പാക്കാന്‍ സിപിഎം നടത്തിയ സമവായശ്രമം പാളി. പ്രിന്‍സിപ്പല്‍ പദവി ഒഴിയില്ലെന്ന നിലപാടില്‍ ലക്ഷ്മി നായര്‍ ഉറച്ചു നിന്നു. സ്ഥാനമൊഴിഞ്ഞുള്ള ഒത്തുതീര്‍പ്പിനില്ലെന്നു ലക്ഷ്മി നായര്‍ ഉറപ്പിച്ചു പറഞ്ഞു. സിപിഎം നേതൃത്വം അക്കാദമി ഡയറക്ടറെ കണ്ടശേഷവും നിലപാടില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ലക്ഷ്മി നായര്‍ക്ക് ബന്ധുക്കളായ മറ്റ് ഡയറക്ടര്‍മാരുടേയും പിന്തുണ ലഭിച്ചു. ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് അഡ്വ.നാഗരാജ് നിലപാടെടുത്തു.
പേരൂര്‍ക്കട ലോ അക്കാദമി സമരത്തോടുള്ള പാര്‍ട്ടിയുടെ തണുപ്പന്‍ പ്രതികരണം എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് പ്രശ്നം പരിഹരിക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ടത്. ഇതിന്റെ ഭാഗമായി അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി സമവായ ചര്‍ച്ച നടത്തി. നാരായണന്‍ നായരുടെ സഹോദരനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. നാരായണന്‍ നായരുടെ മകളാണ് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. പ്രശ്നപരിഹാരത്തിന് സിപിഎം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് നാളെ യോഗം ചേരും.
വിഷയത്തില്‍ പാര്‍ട്ടി പറയുന്നതാണ് തന്റെ നിലപാടെന്ന് മുന്‍ എംഎല്‍എ കൂടിയായ കോലിയക്കോട് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, 45 മിനിറ്റോളം നീണ്ട ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ നാരായണന്‍ നായര്‍ പ്രതികരണമൊന്നും നടത്താതെ മടങ്ങി. ലോ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായരെ മാറ്റണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ 19 ദിവസമായി സമരം നടത്തിവരികയാണ്. അതേസമയം, പ്രിന്‍സിപ്പലിനെ മാറ്റുന്ന കാര്യം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.
എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും പ്രിന്‍സിപ്പലിന്റെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ മാനേജ്മെന്റിനെ പിണക്കാതെ പ്രശ്നം പരിഹരിക്കാനാണ് സിപിഎം ശ്രമം. സമരം ഏറ്റെടുക്കാന്‍ സിപിഎം തയാറാകുന്നില്ലെന്ന ആരോപണം നിലനില്‍ക്കെ, എസ്എഫ്ഐയുടെ സമരപ്പന്തലിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിലൂടെ ഇതു കൂടുതല്‍ വ്യക്തമാകുകയും ചെയ്തിരുന്നു.