കൊച്ചി:സി.പി.എമ്മിന് കനത്ത പ്രഹരം നൽകിക്കൊണ്ട് പയ്യോളി മനോജ് വധക്കേസിൽ ഒമ്പത് സി.പി.എം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു .അറസ്റ് ചെയ്ത ഒൻപതു സിപിഎം പ്രവർത്തകരെയും എറണാകുളം സിജെഎം കോടതി 12 ദിവസത്തേക്കു സിബിഐയുടെ കസ്റ്റഡിയിൽ വിട്ടു. ജനുവരി 10 വരെയാണു കസ്റ്റഡി കാലാവധി. മനോജിന്റേതു രാഷ്ട്രീയ കൊലപാതകമാണെന്നും വിദേശത്തുള്ള രണ്ടുപേരുൾപ്പെടെ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.ഇപ്പോൾ അറസ്റ്റിലായവരിൽ ഏഴുപേർ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരും രണ്ടുപേർ മുഖ്യ ആസൂത്രകരുമാണ്. ലോക്കൽ കമ്മിറ്റിയുടെ തീരുമാനം ഏരിയാ കമ്മിറ്റിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു. സിഐടിയു പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ബാബുവിനെ വെട്ടിയതിന്റെ പ്രതികാരമായിരുന്നു മനോജിനെതിരായ അക്രമം. കേസ് കെട്ടിച്ചമച്ചതാണെന്നു പ്രതികൾ കോടതിയിൽ ബോധിപ്പിച്ചെങ്കിലും അതു വിചാരണയിൽ തെളിയേണ്ടതാണെന്നു കോടതി പ്രതികരിച്ചു.
ജില്ല കമ്മിറ്റിയംഗവും റിട്ട. അധ്യാപകനുമായ ടി. ചന്തു, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. രാമചന്ദ്രൻ, ഏരിയാ കമ്മിറ്റിയംഗം സി. സുരേഷ്, പി. അനൂപ്, പയ്യോളി നഗരസഭാ കൗൺസിലർ കെ.ടി. ലിഖേഷ്, ലോക്കൽ കമ്മിറ്റിയംഗം എൻ.സി. മുസ്തഫ, അഖിൽനാഥ് കൊടക്കാട്ട്, നെരവത്ത് രതീഷ്, അയനിക്കാട് സൗത്ത് ബ്രാഞ്ച് മുൻ സെക്രട്ടറി പി.കെ. കുമാരൻ എന്നിവരെയാണ് തിരുവനന്തപുരത്തുനിന്നെത്തിയ സിബിഐ സംഘം അറസ്റ്റു ചെയ്തത്.2012 ഫെബ്രുവരി 12നാണ് ബിജെപി പ്രവർത്തകനായ മനോജിനെ വീട്ടിൽ അതിക്രമിച്ചു കയറിയ മുഖംമൂടിസംഘം വെട്ടി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ മനോജ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
അതേസമയം പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയിലെ വിഭാഗീയത മൂലം നിരപരാധിയായ താനടക്കമുളളവരെ പ്രതികളാക്കിയെന്ന് പയ്യോളി മുൻ ലോക്കൽ കമ്മിറ്റി അംഗമായ വടക്കേൽ ബിജുവാണ് വെളിപ്പെടുത്തിയത്. പൊലീസ് അവര്‍ക്കു ലഭിച്ച പട്ടിക പ്രകാരമാണ് പ്രതികളെ നിശ്ചയിച്ചതെന്നും ബിജു ആരോപിച്ചു.
കേസിൽ ജില്ലാ കമ്മിറ്റി അംഗം അടക്കം അറസ്റ്റിലായതോടെ സിപിഎം പയ്യോളിയില്‍ ഹര്‍ത്താല്‍ നടത്തുന്നതിനിടെയാണ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. പൊലീസ് അന്വേഷണം ശരിയായിരുന്നില്ലെന്നും സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും ബിജു പറഞ്ഞു. കേസില്‍ കൂടുതൽ പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, ഗൂഢാലോചനയിൽ പങ്കെടുത്ത സിപിഎം നേതാക്കളെ അറസ്റ്റു ചെയ്തതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട മനോജിന്റെ ഭാര്യ പുഷ്പ പറഞ്ഞു. ബിജെപി നേതൃത്വവും അറസ്റ്റിനെ സ്വാഗതം ചെയ്തു.