പഞ്ച്കുള: പീഡനക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ ദൈവം ദേര സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനു വേണ്ടി അനുയായികളായ ലക്ഷങ്ങള്‍ തെരുവിലിറങ്ങിയതോടെ വന്‍ കലാപം പൊട്ടിപുറപ്പെട്ടു.
അനവധി പേരാണ് പൊലീസ് വെടിവയ്പിലും പ്രതിഷേധക്കാരുടെ ആക്രമണത്തിലുമായി കൊല്ലപ്പെട്ടത്.മരണ സംഖ്യ ഇപ്പോള്‍ 17 ആണ് പുറത്ത് വന്നതെങ്കിലും ഇതിന്റെ എത്രയോ ഇരട്ടി പേര്‍ കൊല്ലപ്പെട്ടതായാണ് അഭ്യൂഹം.
എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരില്‍ മിക്കവരും അതീവ ഗുരുതരാവസ്ഥയിലാണ്.വിധി പുറത്തുവന്നയുടന്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കോടതി പരിസരത്ത് സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തിയിരുന്നു.
പഞ്ച്കുളയുടെ വിവിധ മേഖലകളിലെ വൈദ്യുത ബന്ധവും ഇന്റര്‍നെറ്റ് കണക്ഷനും വിച്ഛേദിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയുമടക്കമുള്ളവ ഉപയോഗിച്ചു. പഞ്ചാബിലെ മാന്‍സയില്‍ പ്രതിഷേധക്കാര്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി.പഞ്ചാബില്‍ റെയില്‍വേ സ്റ്റേഷനു തീവയ്ക്കാനുള്ള ശ്രമവും അനുയായികളില്‍നിന്ന് ഉണ്ടായി. ഫിറോസ്പുര്‍, ഭട്ടിന്‍ഡ എന്നിവിടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.
മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും ഉപകരണങ്ങളും തകര്‍ത്ത ഗുര്‍മീതിന്റെ അനുയായികള്‍ റെയില്‍വേ സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളും പെട്രോള്‍ പമ്പുകളും ആക്രമിച്ചു.ചിലയിടങ്ങളില്‍ ആകാശത്തേക്ക് വെടിവച്ചതായും വിവരമുണ്ട്. ഏതാണ്ട് 128 ഇടത്ത് ഇതുവരെ അക്രമം നടന്നതായാണ് പൊലീസ് നല്‍കുന്ന വിവരം.
അതേസമയം, ഗുര്‍മീത് കുറ്റക്കാരനെന്ന് വിധിച്ച പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഇയാളുടെ 60,000 അനുയായികള്‍ വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. റാം റഹീമിനെ തല്‍ക്കാലം സൈനിക കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആലോചന നടക്കുകയാണ്. അതിനിടെ ഗുര്‍മീതിനെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.