സ്വന്തം ലേഖകൻ
ഡബ്ലിൻ: തീവ്രവാദ ബന്ധം സംശയിച്ച് ബ്രിട്ടീഷ് സൈനികനെ നോർത്തേൺ അയർലൻഡിൽ അറസ്റ്റ് ചെയ്തു. സൈനിക രഹസ്യങ്ങൾ അടക്കം ചോർത്തിയതായു സംശയിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണത്തിനായി ബ്രിട്ടീഷ് ഏജൻസികളുടെയും രാജ്യാന്തര അന്വേഷണ സംഘങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. എന്നാൽ, സൈനികന് ഏത് സംഘടനയുമായാണ് ബന്ധമെന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇനിയും അധികൃതർ പുറത്തു വിട്ടിട്ടില്ലെന്നാണ് സൂചന.
റോയൽ മറേൻ സേനയിലെ അംഗമായ മുപ്പതുകാരൻ ക്ലാരെൻ മാക്‌സ് വെല്ലാണ് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായിരുന്നത്. ഇതേ തുടർന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇംഗ്ലണ്ടിലും നോർത്തേൺ അയർലൻഡിലും സ്‌ഫോടനങ്ങൾ നടത്തുന്നതിനുള്ള പദ്ധതി ഇയാളുടെ നേതൃത്വത്തിലുള്ള തീവ്രവാദ സംഘം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേയ്ക്കു സംഘം പോകുന്നതെന്നാണ് സൂചന ലഭിക്കുന്നത്. 2011 ജനുവരിയ്ക്കും 2016 ആഗസ്റ്റ് 24 നും ഇടയിൽ മാക്‌സ് വെൽ സൈന്യത്തിൽ നിന്നു ലഭിച്ച സാങ്കേതിക വിദ്യകൾ പഠിച്ച ശേഷം തീവ്രവാദികൾക്കു വേണ്ടി ബോംബ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്നാണ് സംശയിക്കുന്നത്. ഇതേ തുടർന്നാണ് സൈനികനെ കസ്റ്റഡിയിൽ എടുത്ത് അധികൃതർ ചോദ്യം ചെയ്തു വരുന്നതും.