സ്വന്തം ലേഖകൻ
ഡബ്ലിൻ:തങ്ങളുടെ മുന്നിൽ വച്ചല്ലാതെ കോണ്ടാക്ട്ലെസ്സ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ മറ്റുള്ളവരെ അനുവദിക്കരുതെന്ന് ഉപഭോക്താക്കൾക്ക് ബാങ്കുകളുടെ മുന്നറിയിപ്പ്. ബാറുകൾ, റെസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ ഇത്തരത്തിൽ കാർഡുകൾ ഉപയോഗിക്കുമ്പോൾ തട്ടിപ്പ് നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. പിൻ നമ്പറിന്റെ സഹായമില്ലാതെ സൈ്വപ്പ് ചെയ്ത് പണം അടയ്ക്കാം എന്നതാണ് കോണ്ടാക്ട്ലെസ്സ് കാർഡ് ഉപകാരപ്രവും, അതേസമയം തട്ടിപ്പിന് സാധ്യതയുള്ളതുമാകുന്നത്. രാജ്യത്തെ പകുതി പേരും കോണ്ടാക്ലെസ്സ് കാർഡ് ഉപയോഗിക്കുന്നതായാണ് കണക്ക്. കാർഡ് ഉപയോഗിക്കുന്നതിന് എക്സ്ട്രാ ചാർജ്ജ് ഈടാക്കണമെന്ന് എ.ഐ.ബി തീരുമാനിച്ചിരിക്കെയാണ് മുന്നറിയിപ്പ്.
ബാറുകൾ, റെസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ ഭക്ഷണം കഴിച്ച ശേഷം ബിൽ അടയ്ക്കാനായി കാർഡ് വെയ്റ്ററുടെയോ മറ്റോ കയ്യിൽ കൊടുത്തുവിടുന്ന പതിവുണ്ട്. എന്നാൽ ഇത് പണം തട്ടിയെടുക്കാൻ കാരണമാകുന്നു എന്നതിന്റെ പേരിലാണ് കാർഡ് ഉടമയുടെ മുന്നിൽ വച്ചല്ലാതെ ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. കോണ്ടാക്ട്ലെസ്സ് കാർഡ് റീഡർ എന്ന ഉപകരണമുപയോഗിച്ച് കാർഡിലെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന സംഘത്തെപ്പറ്റിയും അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്.
ചില ഉപകരണങ്ങൾ ഉപയോഗിച്ച് പോക്കറ്റിലിരിക്കുന്ന കാർഡിനു നേരെ പിടിച്ചാൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്ന രീതിയും തട്ടിപ്പു സംഘം പിന്തുടരുന്നുണ്ട്. ഇതിനെ ചെറുക്കാനായി ലോഹം കൊണ്ട് നിർമ്മിതമായ പഴ്സുകൾ വിപണിയിൽ ലഭ്യമാണ്