സ്വന്തം ലേഖകൻ
ഡബ്ലിൻ:ഭവനപ്രതിസന്ധി തുടരുന്നതിനിടെ തലസ്ഥാന നഗരമായ ഡബ്ലിനിൽ 2,020ഓളം കുട്ടികൾ വീടില്ലാത്തവരായി കഴിയുന്നു എന്ന് ഫോക്കസ് അയർലണ്ടിന്റെ റിപ്പോർട്ട്. 993 കുടുംബങ്ങളും വീടില്ലാതെ നഗരത്തിലെ മറ്റു പലയിടങ്ങളിലായി താമസിക്കുകയാണ്.
ക്രൂരതകൾ നിമിത്തം മാതാപിതാക്കളെ ഉപേക്ഷിച്ചവരും വേർപ്പെട്ടു താമസിക്കുന്ന മാതാപിതാക്കളാൽ പരിത്യജിക്കപ്പെട്ടവരും ഇവരിൽ ഉൾപ്പെടുന്നു
2016ലെ ആദ്യ 7 മാസത്തിനുള്ളിൽ 599 കുടുംബങ്ങൾക്കും, 1,202 കുട്ടികൾക്കും വീട് നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജൂലൈയിൽ മാത്രം 97 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. ഇവർ താമസിക്കുന്ന വാടകവീടുകളിൽ നിന്നും കുടിയിറക്കപ്പെട്ടവരാണ്.
കൂടുതൽ വാടക വീടുകൾ ലഭ്യമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളൊന്നും വേണ്ടത്ര ഫലം കാണുന്നില്ലെന്ന് ഫോക്കസ് അയർലണ്ട് അധികൃതർ വ്യക്തമാക്കി. 2021ഓടെ 47,000 സോഷ്യൽ ഹൗസുകൾ നിർമ്മിക്കാനാണ് സർക്കാർ പദ്ധതി.