സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിലെ പ്രമുഖ ബാങ്കായ എഐബിയിൽ സർക്കാരിനുള്ള ഓഹരിയുടെ 50% എങ്കിലും 2019ഓടെ വിൽക്കണമെന്ന് ഫിനഗേൽ ഡബ്ലിൻ എംഇപിയും, മുൻ ധനകാര്യമന്ത്രിയുമായ ബ്രയാൻ ഹേയ്‌സ്. ബാങ്കുകളെ നിലനിർത്താനായി സർക്കാർ ഇതിനകം തന്നെ വലിയ തുക ചെലവഴിച്ചുവെന്നും, എഐബി വിൽക്കുന്നതാണ് ശരിയായ നടപടിയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐബിയുടെ ഭാവി തുലാസിലാണ്, ബാങ്കിൽ മുടക്കിയ നിക്ഷേപത്തിൽ കഴിയുന്നത്ര തിരിച്ചുപിടിക്കണം അദ്ദേഹം പറഞ്ഞു. നിലവിൽ 21 ബില്ല്യൺ യൂറോയാണ് എഐബിയിൽ സർക്കാരിന്റെ നിക്ഷേപം. ജൂലൈയോടെ ഇതിൽ 6.5 ബില്ല്യൺ യൂറോ തിരികെപ്പിടിക്കും. 2019 തുടങ്ങുമ്പോഴേക്കും എഐബിയിൽ സർക്കാരിന്റെ പങ്കാളിത്തം 50 ശതമാനത്തിൽ കൂടരുത് എന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്കിങ് ബിസിനസിൽ നിന്നും സർക്കാർ വിട്ടു നിൽക്കണമെന്നും, അല്ലെങ്കിൽ സർക്കാർ ഉപഭോക്താക്കൾക്കും കോർപ്പറേറ്റ് ബാങ്കുകൾക്കുമിടയിൽ പെട്ടു പോകുമെന്നും ഹേയ്‌സ് കൂട്ടിച്ചേർത്തു.