അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: വാട്ടർ ചാർജ് ഇളവുകൾ ആവശ്യപ്പെട്ട് അയർലൻഡിലെ സർക്കാർ സമീപിക്കുമെന്നു വിശ്വസിക്കുന്നില്ലെന്ന യൂറോപ്യൻ കമ്മിഷൻ വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ നിർദേശത്തിനു വിരുദ്ധമായി അയർലൻഡ് ഇക്കുറി വാട്ടർ ചാർജ് കുറയ്ക്കണമെന്നു ആവശ്യപ്പെടില്ലെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നു യൂറോപ്യൻ കമ്മിഷണറാണ് കഴിഞ്ഞ ദിവസം പ്രസ്താവനയിൽ അറിയിച്ചത്. ഇതോടെ രാജ്യത്ത് അധികാരത്തിൽ എത്തിയ പുതിയ സർക്കാർ വാട്ടർ ചാർജ് കുറയ്ക്കും എന്ന പ്രസ്താവനയിൽ നിന്നു പിന്നോട്ടു പോകേണ്ടി വരുമെന്ന സാധ്യതകളാണ് ഇപ്പോൾ വർധിക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്നു പിൻമാറാനുള്ള ബ്രിട്ടന്റെ റഫറണ്ടത്തിനു പിന്നാലെയാണ് ഇപ്പോൾ വാട്ടർചാർജ് പ്രശ്‌നത്തിൽ അയർലൻഡും യൂറോപ്യൻ യൂണിയനും തമ്മിൽ തർക്കം ഉടലെടുത്തിരിക്കുന്നത്. വാട്ടർചാർജ് വിഷയത്തിൽ നിരക്ക് എടുത്തു കളയുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരിനെ പ്രതിസന്ധിയിലേയ്ക്കു തള്ളിവിടുന്നതായി കമ്മിഷന്റെ പ്രഖ്യാപനം. എന്നാൽ, അയർലൻഡിനു മാത്രമായി വാട്ടർ ചാർജ് വിഷയത്തിൽ ഇളവ് അനുവദിക്കാനാവില്ലെന്നു യൂറോപ്യൻ കമ്മിഷൻ ഐറിഷ് എംഇപി മരിയൻ ഹാർകിങ്‌സിനെയാണ് അറിയിച്ചത്. യൂറോപ്യൻ വാട്ടർചാർജിന്റെ ഫ്രെയിംവർക്കിൽ നിന്നു അയർലൻഡിനു മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്നാണ് ഇപ്പോൾ യൂറോപ്യൻ കമ്മിഷൻ അറിയിച്ചിരിക്കുന്നത്.