സ്വന്തം ലേഖകൻ
ഡബ്ലിൻ :ഐറിഷ് ഭരണഘടനയിലെ എട്ടാം ഭേദഗതി നടപ്പാക്കിയതിന്റെ ഓർമ്മ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡബ്ലിനിൽ നടന്ന സെലിബ്രേറ്റ് ദി എയ്ത്ത് പ്രോ ലൈഫ് റാലിയിൽ അണിനിരന്നത് ആയിരങ്ങൾ. ഗർഭഛിദ്രത്തെ കുറ്റമായി കാണുന്നതാണ് എട്ടാം ഭേദഗതി. രാജ്യത്ത് ജീവന്റെ മഹത്വം പ്രഘോഷിച്ച അവസരത്തിന്റെ സ്മരണയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമായി ജനസഞ്ചയം എത്തിയിരുന്നു.ഒരിക്കൽ കൂടി ഗർഭച്ചിദ്ര നയം നടപ്പാക്കിയേക്കും എന്ന് സൂചന നല്കുന്ന ഐറിഷ് സർക്കാരിനുള്ള മുന്നറിയിപ്പ് കൂടിയായി റാലി ഇത്രയും ജനങ്ങളുടെ പങ്കാളിത്തം തങ്ങളെ പ്രചോദിപ്പിക്കുന്നതായി റാലിയുടെ സംഘാടകർ പറഞ്ഞു. എട്ടാം ഭേദഗതി ജനനന്മയ്ക്കു വേണ്ടിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ റാലി സംഘടിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഈ ഭേദഗതി ജീവന്റെ സംരക്ഷണത്തിനുള്ളതും, മാനുഷിക മുഖമുള്ളതുമാണെന്ന് സംഘാടകരിലൊരാളായ കോറ ഷെർലക് പറഞ്ഞു. ഇന്ന് ആയിരക്കണക്കിനാളുകൾ ജീവിച്ചിരിക്കുന്നത് എട്ടാം ഭേദഗതി കാരണമാണ്. ഇന്ന് രാജ്യത്ത് (ഗർഭഛിദ്രം നിയമവിധേയമാക്കണോ എന്ന വിഷയത്തിൽ) നടക്കുന്ന ചർച്ചകളിൽ നിന്നും ഇക്കാര്യത്തെ മാറ്റി നിർത്താനാവില്ല ഷെർലക് വ്യക്തമാക്കി.
റാലിയിലെ പ്രധാന പ്രാസംഗികയായ മെലിസ ഓഡൻ, താൻ ജനിച്ചത് തന്റെ മാതാവിന്റെ ഗർഭമലസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് എന്ന് പറഞ്ഞു. എട്ടാം ഭേദഗതിയിൽ അഭിമാനിക്കുകയാണ് വേണ്ടത് എന്നും യു.എസ് സ്വദേശിനിയായ ഓഡൻ അഭിപ്രായപ്പെട്ടു.