കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയും മൊഴിയെ അടിസ്ഥാനമാക്കി വിശദമായ ചോദ്യം ചെയ്യലിലും പള്‍സര്‍ സുനി പതറയില്ല എന്ന് റിപ്പോര്‍ട്ട്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ സുനിയുമായി നഗരത്തില്‍ പോലീസ് തെളിവെടുപ്പും നടത്തി.
ക്വട്ടെഷന്‍ എന്തായിരുന്നു? ആരാണ് നല്‍കിയത്? എന്നീ ചോദ്യങ്ങള്‍ക്ക് പള്‍സര്‍ സുനി വിശദമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് അറിവ്. പോലീസ് ആവര്‍ത്തിച്ച് ചോദിക്കുമ്പോള്‍ ആദ്യം ഉത്തരം മുട്ടിയെങ്കിലും അതു നടിയെ ഭയപ്പെടുത്താന്‍ പറഞ്ഞതാണെന്നാണ് സുനി ഇപ്പോള്‍ പറയുന്നത്.
കൂടാതെ ലഹിരി മരുന്ന് കുത്തിവച്ച് കാര്യം സാധിക്കാനാണ് പറഞ്ഞിരിക്കുന്നത് അതിന് സഹകരിക്കണം എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ലെന്നാണ് റിപ്പോര്‍ട്ട്. വിശദമായ ചോദ്യം ചെയ്യലിലും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുനില്‍കുമാറിന്റെ മറുപടി. ഇന്നലെ ഒപ്പം പിടിക്കപ്പെട്ട വിജീഷ് അടക്കം അറസ്റ്റിലായ മറ്റു പ്രതികളെയും സുനിലിനെയും പ്രത്യേകം മുറികളിലാണു ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. മറ്റു പ്രതികള്‍ സമാനമായി പറഞ്ഞ പല കാര്യങ്ങള്‍ക്കും വിരുദ്ധമായ മൊഴികളാണു സുനില്‍ പറയുന്നത്.
ഇതിനിടയില്‍ പള്‍സര്‍ സുനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. സുനിയെ മാത്രമാണ് പോലീസ് തെളിവെടുപ്പിനായി കൊണ്ടുപോയത്. തുണികൊണ്ട് മുഖം മറച്ചായിരുന്നു ആലുവയിലെ പോലീസ് ക്ലബ്ബില്‍ നിന്ന് ഇയാളെ വാഹനത്തില്‍ കയറ്റിയത്. നടിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളില്‍ എത്തിച്ചെങ്കിലും ഇയാളെ പോലീസ് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല. നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെയായിരുന്നു തെളിവെടുപ്പ്. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതായി പറഞ്ഞ സ്ഥലത്തും പരിശോധന നടത്തി. എന്നാല്‍ ഫോണ്‍ കണ്ടെടുക്കാനായില്ല. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചപ്പോള്‍ സഞ്ചരിച്ച വഴിയിലൂടെയാണ് സുനിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്. പാലാരിവട്ടം, കാക്കനാട്, വെണ്ണല എന്നിവിടങ്ങളില്‍ പോലീസ് പ്രതിയെ എത്തിച്ചു. നടിയെ ഇറക്കിവിട്ട സംവിധായകന്‍ ലാലിന്റെ വീടിനു സമീപവും പോലീസ് ഇയാളെ എത്തിച്ചു. തെളിവെടുപ്പിന് ശേഷം പ്രതിയെ വീണ്ടും ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചു. ഇവിടെ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വ്യാഴാഴ്ച പിടിയിലായ സുനിയെയും വിജീഷിനെയും രണ്ടു മുറിയിലാക്കി രണ്ടു സംഘങ്ങളാണ് ചോദ്യം ചെയ്യുന്നത്.
ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാനാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്നും സംഭവത്തിനു പിന്നില്‍ ആരുടെയും ക്വട്ടേഷനല്ലെന്നുമാണ് സുനി പോലീസിന് നല്‍കിയ മൊഴി. കൂട്ടുപ്രതികളെ ക്വട്ടേഷനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൂടെ കൂട്ടിയതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ സുനിയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു മുന്‍പ് രണ്ടു പ്രതികളെയും മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യണം. അതിനു മുന്‍പു കുറ്റകൃത്യം സംബന്ധിച്ച പരമാവധി വിവരങ്ങള്‍ പുറത്തു കൊണ്ടുവരാനാണ് പൊലീസിന്റെ ശ്രമം. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും. ഇന്നു കോടതി അവധിയായതിനാല്‍ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കാനാണു സാധ്യത. പ്രതികളെ മജിസ്ട്രേട്ടിന്റെ വസതിയിലാകും ഹാജരാക്കുക.