
സുല്‍ത്താന്‍ ബത്തേരി: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ നടപടികളും പ്രതിഷേധങ്ങളും ശക്തമാവുന്നു. ജില്ലാ ജഡ്ജി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നിവര്‍ സ്കൂളില്‍ നേരിട്ടെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ ജഡ്ജി സ്കൂളില്‍ എത്തിയത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു.
അതേസമയം ഷഹലയെന്ന വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. സര്‍വജന സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിദ ഫാത്തിമയാണ് ഇപ്പോള്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും താരമായി മാറിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ നിദയ്ക്ക് ഇത് ആദ്യമല്ല. നേരത്തെ വയനാട് രാത്രിയാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തിലും ഈ പെണ്‍കുട്ടി അണിനിരന്നിരുന്നു.
ഇന്നലെ ചാനലുകളില്‍ വന്ന നിദയുടെ വാക്കുകള്‍ ഇങ്ങനെ. പാമ്പാണ് എന്നെ കടിച്ചതെന്ന് ഷഹല പറയുന്നുണ്ട്. ഇതാ അവളുടെ ക്ലാസില്‍ പഠിക്കുന്ന ഈ കുട്ടി പോലും അത് പറയുന്നുണ്ട്. ഇതിലെന്താണ് ഞങ്ങളിനി പറയേണ്ടത്. ആണി കുത്തിയതാ, ബെഞ്ച് കുത്തിയതാ എന്നൊക്കെയാണ് സാറ് പറഞ്ഞത്. ആണി കുത്തിയാ രണ്ട് ഭാഗത്തും വരുമോ. ഒരു അര സെക്കന്റ്, നടന്ന അതേ സമയത്ത്, തന്നെ ആ കുട്ടിയെ ഒന്ന് ആശുപത്രിയില്‍ എത്തിച്ചൂടേ. ഈ വാക്കുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
അധ്യാപകര്‍ പോലും അവഗണിച്ച സമയത്താണ് നിദ ഫാത്തിമ രോഷത്തോടെ ഷഹലയുടെ മരണത്തില്‍ പ്രതിഷേധിച്ചത്. തീപ്പൊരി വിദ്യാര്‍ത്ഥിനിയെന്ന വിശേഷണവും ഇതോടൊപ്പം നിദയ്ക്ക് ലഭിച്ച് കഴിഞ്ഞു. ഷണ്‍മുഖന്‍ സാര്‍ ക്ലാസെടുത്ത് നില്‍ക്കുമ്പോഴാണ്, ഏതോ കുട്ടിയെ അട്ട കടിച്ചെന്ന് ആദ്യം കേട്ടത്. അട്ട കടിച്ചാല്‍ ഇത്രേം ചോര വരുമോയെന്ന ഞങ്ങളാലോചിച്ചത്. ഇതിനിടെ ഷജില്‍ സാര്‍ ഞങ്ങളെ തിരിച്ച് ക്ലാസില്‍ കയറ്റി. അപ്പോഴും ഷെഹലയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഓരോ ഒഴിവു കഴിവുകള്‍ പറയാനാണ് അധ്യാപകന്‍ ശ്രമിച്ചതെന്നും നിദ ഫാത്തിമ പറയുന്നു. ഇത്തരം കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് സമരത്തിന് വീര്യം പകര്‍ന്ന നിദയാണ് സമരത്തിലെ യഥാര്‍ത്ഥ നായികയെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇപ്പോള്‍ നിദയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലര്‍ ഇവര്‍ ആരാണെന്ന് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. അതേസമയം വൈകീട്ട് 3.15നാണ് കുട്ടിയെ പാമ്പ് കടിച്ചതെന്നും, എന്നാല്‍ കല്ലു കൊണ്ടതാണ്, എന്നൊക്കെ പറഞ്ഞ് പരമാവധി കാര്യങ്ങള്‍ വൈകിപ്പിച്ചത് അധ്യാപകരാണ്. വയ്യെന്നും ആശുപത്രിയില്‍ പോകണമെന്നും ഷെഹല മൂന്ന് തവണ പറഞ്ഞു. എന്നാല്‍ ഉപ്പ വന്നതിന് ശേഷമാണ് ഷെഹലയെ ആശുപത്രയില്‍ കൊണ്ടുപോയതെന്നും നിദ ഫാത്തിമ പറഞ്ഞു.