
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ പരമാവധി ജല നിരപ്പ് 142 അടിയാക്കിയ തുടരാനുള്ള കോടതിയുടെ ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി. ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച ആശങ്ക കേരളത്തിൽ വ്യാപകമാകുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഹരജികൾ സുപ്രീം കോടതി പരിഗണിച്ചത്.
ഡാമിലെ ജലനിരപ്പ് കുറക്കണമെന്നും പുതിയ ഡാം വേണമെന്നുമുള്ള ആവശ്യം കേരളം നിരന്തരം ഉന്നയിക്കുന്നതാണ്. ഇതു സംബന്ധിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബർ 10 ലേക്ക് മാറ്റി. ഒക്ടോബര്‍ 28-ന് സുപ്രീം കോടതി പുറപ്പടിവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നിലനിറുത്തണമെന്ന് നിര്‍ദേശിച്ചത്.
എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ മേല്‍നോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്.