ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും

ദില്ലി: ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കേരളം വാദിക്കുന്നു. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയതെന്തെന്നറിയാൻ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണൻ എം.എൽ.എയുമാണ് ഹർജിക്കാർ.

നിയമസഭയിൽ പാസായ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. രാഷ്ട്രപതിയെ കൂടാതെ രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്താണ് റിട്ട് ഹർജി ഫയൽ ചെയ്തത്. ഗവർണർ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളിൽ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമർപ്പിച്ച ബില്ലുകളിൽ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനം ഹർജി നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലിൽ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ ഇതടക്കം ചില ബില്ലുകൾ തടഞ്ഞുവയ്ക്കപ്പെട്ടുവെന്ന വാദം ഉയർന്നിട്ടുള്ളതാണ്. ഇതിൽ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചർച്ച ചെയ്ത ശേഷമാണിപ്പോൾ സംസ്ഥാനം ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഇതിനെതിരായ പരാതിയെന്ന് പറയുമ്പോൾ സുപ്രീംകോടതിയിൽ തന്നെ ഇതൊരു അപൂർവമായ ഹർജിയാണ്.

Top