സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ പെൺവാണിഭ കേസിലെ ആദ്യ വിധി പുറത്തുവന്നു. സംഭവത്തിൽ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണും, കേണൽ ജയരാജൻ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ അഞ്ചു പ്രതികളെ കോടതി വിട്ടയച്ചു.
എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വരാപ്പുഴ പെൺവാണിഭവവുമായി ബന്ധപ്പെട്ട ആദ്യ കേസിലെ വിധി പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ആകെ 48 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് കൈമാറി കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന കേസിലാണ് കോടതി വിധി പറഞ്ഞത്. പെൺവാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണാണ് എല്ലാ കേസുകളിലെയും മുഖ്യപ്രതി.
ശോഭാ ജോണും കേണൽ ജയരാജൻ നായരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇരുവരുടെയും ശിക്ഷ എന്താണെന്നുള്ളത് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പ്രസ്താവിക്കും.
വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട ആദ്യ കേസിൽ അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടു. ആകെ എട്ടു പ്രതികളുണ്ടായിരുന്ന കേസിലെ ഒരു പ്രതി വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.
പീഡനവുമായി ബന്ധപ്പെട്ട ആദ്യ കേസിൽ ഇരയായ പെൺകുട്ടിയുടെ സഹോദരി പുഷ്പാവതി, ഇവരുടെ ഭർത്താവ് വിനോദ് എന്നിവരും വെറുതെ വിട്ടവരിൽ ഉൾപ്പെടും.
2011 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വരാപ്പുഴയിൽ ശോഭാ ജോൺ വാടകയ്ക്കെടുത്ത വീട്ടിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കുറ്റപ്പത്രത്തിൽ പറയുന്നത്.