ന്യൂഡല്‍ഹി: ആധാർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്ന് ആർ.ബി.ഐ . ആധാർ ബന്ധിപ്പിക്കണമെന്ന് ഉത്തരവില്ലെന്ന വാർത്തകൾ നിഷേധിച്ച് റിസർവ് ബാങ്ക് രംഗത്ത് വന്നു. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആർബിഐ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ ഭേദഗതി പ്രകാരമാണ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാക്കിയതെന്നും ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
2017 ജൂണ്‍ ഒന്നിലെ ഗസ്റ്റില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി. ഭേദഗതി പ്രകാരം ബാങ്കുകള്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഉപയോക്താവിനെ പ്രേരിപ്പിക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേകം നിർദേശങ്ങള്‍ പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും ആര്‍ബിഐ പ്രസ്താവനയിൽ പറഞ്ഞു.
ആധാർ ബാങ്ക് അക്കൗണ്ടുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. വിവരാവകാശ രേഖകൾ ഉദ്ധരിച്ചായിരുന്നു വാർത്ത. ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരാണ് ഉത്തരവിറക്കിയതെന്ന് മണിലൈഫ് എന്ന വെബ്സൈറ്റിനു നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി കൊണ്ടുവന്ന ഭേദഗതി നിയമത്തിൽ ആധാറും പാൻ നമ്പരുമായി ബന്ധിപ്പിക്കുന്നതു വ്യവസ്ഥ ചെയ്തിരുന്നു. ഇതു ജൂലൈ ഒന്നിനു ഗസറ്റ് ഉത്തരവായി പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ റിസർവ് ബാങ്ക് ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നു വി വരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ റിസർവ് ബാങ്ക് വിശദമാക്കുന്നു.
ആധാർ വിഷയത്തിൽ സുപ്രീംകോടതിയുടെ നിയന്ത്രണങ്ങൾ നിലനിൽക്കു ന്നതിനാൽ ബാങ്ക് അക്കൗണ്ടുകൾക്ക് ആധാർ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് കോടതിയിൽനിന്നും അനുമതി തേടിയിട്ടുണ്ടോയെന്ന ചോദ്യ ത്തിന് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ആർബിഐ ഒരു ഹർജിയും നൽകിയിട്ടില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.