ക്രൈം റിപ്പോർട്ടർ
മംഗലാപുരം: കർണാടകയിൽ പതിനാറിനും ഇരുപത്തൊന്നിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ ശരാശരി ദിവസം ഒരു മണിക്കൂറെന്ന കണക്കിലും പെൺകുട്ടികൾ ആഴ്ചയിൽ അഞ്ചുമണിക്കൂറെന്ന നിലയിലും പോൺ വീഡിയോ കാണുന്നവരാണെന്നു സർവേ. കർണാടകയിലെ 183 കോളജുകളിലെ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ബീദർ, മൈസൂരു, ചാമരാജ് നഗർ, മാണ്ഡ്യ, ധാർവാഡ്, ബെലഗാവി, ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളിലെ കോളജുകളിലാണ് സർവേ നടത്തിയത്. പരോക്ഷ ചോദ്യങ്ങളിലൂടെയാണ് കുട്ടികളുടെ അഭിപ്രായങ്ങൾ തേടിയത്. 30 ശതമാനം ആൺകുട്ടികൾ അക്രമാസക്തമായ പോൺ കാണുന്നവരാണ്. ബലാത്സംഗ ദൃശ്യങ്ങളാണ് ഇവർ തെരഞ്ഞെടുക്കുന്നതിലേറെയും. ഹയർസെക്കൻഡറി തലത്തിൽ പഠിക്കുന്ന സമയത്താണ് പലരും പോൺ കാഴ്ച തുടങ്ങിയതെന്നും പഠനം വ്യക്തമാക്കുന്നു. 89 ശതമാനം പേർ ഇത്തരം കാഴ്ചകൾ കണ്ടു ലൈംഗികബന്ധത്തിലേർപ്പെടാൻ ശ്രമിച്ചവരാണെന്നും 74 ശതമാനം പേർ ലൈംഗികത്തൊഴിലാളികളെ സമീപിച്ചവരാണെന്നും പഠനത്തിൽ കണ്ടെത്തി.
സർവേയിൽ പങ്കെടുത്ത മുപ്പതുശതമാനം പേർ പോൺ കാണുന്നതും വിവാഹപൂർവ സെക്‌സും തെറ്റാണെന്നു കരുതുന്നവരാണ്. ആൺപെൺ ബന്ധങ്ങളിൽ വിലക്കേർപ്പെടുത്തുന്നത് പോൺ കാണാൻ പ്രേരണയായെന്നു അത്തരത്തിൽ അഭിപ്രായംപറഞ്ഞവരിൽ ഭൂരിഭാഗവും ചൂണ്ടിക്കാട്ടി. അമ്പതു ശതമാനം പെൺകുട്ടികൾ ഒരു തവണയെങ്കിലും സമൂഹത്തിന്റെ സദാചാര നിലപാടിനെ വെറുത്തിട്ടുള്ളവരാണ്. ആൺകുട്ടികൾ കൂട്ടുകാരോടൊത്തു പോൺ കാണുന്നവരാണെങ്കിൽ പെൺകുട്ടികൾ തങ്ങൾ രഹസ്യമായാണ് ഇത്തരം ദൃശ്യങ്ങൾ കാണാറുള്ളതെന്നും സോഷ്യൽമീഡിയയിൽ പരിചയപ്പെടുന്നവരാണ് കൂടുതലായി ഇത്തരം ദൃശ്യങ്ങൾ അയച്ചു നൽകുന്നതെന്നും പറഞ്ഞു. നേരിട്ടു പരിചയമുള്ളവരിൽനിന്നു പോൺ ദൃശ്യങ്ങൾ കാണാൻ താൽപര്യമില്ലാത്തവരാണ് ഭൂരിഭാഗവും.