കേരളത്തിൽ സമാധാനം കൈവരിക്കുന്നതിന് സുപ്രീം കോടതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ക്രിയാത്മമായി ഇടപെടണം-വി.എം.സുധീരൻ

കൊച്ചി:ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്ന് തികച്ചും അസാധാരണ സാഹചര്യമാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. സമാധാന അന്തരീക്ഷം തീർത്തും ഇല്ലാതായിരിക്കുന്നു.പ്രളയക്കെടുതികൾ ഒരുമയോടെ നേരിട്ട ജനങ്ങളാകെ ഭിന്നിച്ചുനിൽക്കുന്ന ദുഃഖകരമായ ഈ അവസ്ഥ മാറ്റിയെടുക്കേണ്ടത് കേരളത്തിൻ്റെ പുരോഗതിക്കും ജനനന്മയ്ക്കും അനിവാര്യമാണ്. അതിനായി സുപ്രീംകോടതിയുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടായേ മതിയാകൂ.

സുപ്രീം കോടതിവിധിയുടെ ഫലമായി ഉണ്ടായ സംഭവ വികാസങ്ങളൊക്കെ സ്വാഭാവികമായും സുപ്രീംകോടതിയുടെ ശ്രദ്ധയിൽ വന്നു കാണുമെന്നതിൽ സംശയമില്ല.കേരളത്തെ സമാധാനത്തകർച്ചയിലേക്ക് എത്തിച്ച സ്വന്തം വിധി സുപ്രീംകോടതിക്ക് തന്നെ സ്വയം പരിശോധിച്ച് പരിഹാരമുണ്ടാക്കാൻ കഴിയുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാതയോരത്തെ മദ്യശാല നിരോധനം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ ഇളവ് വേണമെന്ന സംസ്ഥാന സർക്കാരുകളുടെയും മദ്യശാലാ ഉടമകളുടെയും ആവശ്യങ്ങളെ പാടെ നിരാകരിച്ച് ആവർത്തിച്ചുറപ്പിച്ച സ്വന്തം വിധി ആരും ആവശ്യപ്പെടാത്ത മറ്റൊരു സന്ദർഭത്തിൽ സുപ്രീംകോടതി തന്നെ മാറ്റിമറിച്ച സംഭവം നമ്മുടെയെല്ലാം മനസ്സിലുണ്ട്.

കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിനു മാത്രം ബാധകമായ കാര്യങ്ങൾ പരിഗണനാ വിഷയമായിരുന്ന ‘എറൈവ് സേഫ് സൊസൈറ്റി’ കേസിലെ അന്തിമ വിധിയിൽ മദ്യശാലാ നിരോധനം നഗരങ്ങൾക്ക് ബാധകമല്ലെന്ന നിലയിലേക്കെത്തിയ സുപ്രീം കോടതിവിധി ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ ഇന്നേവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. ഈ കേസിൻ്റെ പരിഗണനാ വേളയിൽ ആരുംതന്നെ ഉന്നയിക്കാത്ത ഇങ്ങനെ ഒരാവശ്യം എങ്ങനെ സുപ്രീം കോടതിവിധിയിൽ അംഗീകരിക്കപ്പെട്ടു എന്നത് ഇന്നും ദുരൂഹമാണ്. ഇതിൻറെല്ലാം പരിണിതഫലം രാജ്യമാകെയുള്ള മദ്യവ്യാപനമാണ്.

നാടിനും ജനങ്ങൾക്കും വിനാശകരവും മദ്യശാല ഉടമകൾക്ക് മാത്രം ഗുണകരവുമായ ഈ വിധി പ്രസ്താവിച്ച സുപ്രീംകോടതി കേരളത്തിലെ സമാധാന അന്തരീക്ഷം കൈവരിക്കുന്നതിന് ഇതേ കീഴ് വഴക്കം പാലിച്ചുകൊണ്ട് സ്വന്തം വിധി പുനപരിശോധിച്ച് ശബരിമല പ്രശ്നത്തിൽ രമ്യമായ പ്രശ്നപരിഹാരത്തിന് കളമൊരുക്കണം. അതിനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ട്. സമാധാന അന്തരീക്ഷം ഉറപ്പുവരുത്താൻ കടപ്പെട്ട ജുഡീഷ്യറിയുടെ തീരുമാനങ്ങൾ ഒരിക്കലും അതിൽ നിന്നുള്ള വ്യതിചലനമാകാതിരിക്കാനുള്ള ജാഗ്രത പാലിക്കപ്പെടേണ്ടതുണ്ട്.

പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാരിനും വലിയ ഉത്തരവാദിത്തമാണുള്ളത്. പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നു വന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ നിയമഭേദഗതിയുമായി വന്നത് ഓർക്കേണ്ടതുണ്ട്. ഈ നടപടി ശബരിമലയുടെ കാര്യത്തിലും പ്രസക്തമാണ്.

കേരളത്തിലെ സംഘർഷം കൂടുതൽ വളരുന്നതിന് ഇടനൽകാതെ എത്രയും വേഗത്തിൽ തന്നെ ഇക്കാര്യത്തിൽ ഉചിതമായ നിയമഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ഇപ്പോഴത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇതൊരു ഓർഡിനൻസ് ആയി തന്നെ കൊണ്ടുവരണം. അതിന് ഇനിയും വൈകരുത്.

ഇതിനായി കേന്ദ്രസർക്കാരിൽ ശക്തിയായി സമ്മർദ്ദം ചെലുത്താൻ ബിജെപി നേതൃത്വം തയ്യാറാകണം. അതിന് അവർ മുന്നോട്ടു വരുന്നില്ലെങ്കിൽ അത് പൊറുക്കാനാകാത്ത ജനവഞ്ചനയായിരിക്കും.സംസ്ഥാനത്തെ സ്ഥിതിഗതികൾ ഇത്രയും മോശമാക്കിയതിൽ സംസ്ഥാന സർക്കാരിൻറെ പങ്ക് ഏറെ വിമർശനത്തിന് ഇടവരുത്തിയിരിക്കുകയാണ്.

പാതയോരത്തെ മദ്യശാല നിരോധനവിധി സുപ്രീംകോടതിയിൽ നിന്നുണ്ടായപ്പോൾ ആ വിധിയുടെ അന്തസത്തക്കെതിരെ തുടർച്ചയായ നിലപാട് സ്വീകരിച്ചു വന്ന സംസ്ഥാനസർക്കാർ ശബരിമല വിധി നടപ്പാക്കുന്നതിനു കാണിച്ച അമിതാവേശവും അതീവ വ്യഗ്രതയുമാണ് കാര്യങ്ങൾ ഇത്രത്തോളം പരിധി വിട്ട് പോകാൻ ഇടയാക്കിയത്. പാതയോരത്തെ മദ്യശാല നിരോധനം സംബന്ധിച്ച് സുപ്രീം കോടതി വിധി ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ബാർ ഹോട്ടലുകൾക്കും ബിയർ/ വൈൻ പാർലറുകൾക്കും ബാധകമല്ലെന്ന നിലയിൽ അതെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം വരെ ഉണ്ടായി.

ദേശീയ-സംസ്ഥാന പാതകളെ പുനർവിജ്ഞാപനം ചെയ്ത് അതല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നത് ആർക്കും നിഷേധിക്കാനാവില്ല.

ഇപ്രകാരം തങ്ങൾക്ക് സ്വീകാര്യമല്ലാത്ത സുപ്രീംകോടതി വിധിയെ മദ്യശാലക്കാർക്ക് വേണ്ടി അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ കള്ളക്കളികൾ മറച്ചുവച്ചുകൊണ്ട് ഇപ്പോൾ സുപ്രീം കോടതിവിധി നടപ്പാക്കേണ്ട ബാധ്യതയെ കുറിച്ച് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇരട്ടത്താപ്പ് തിരിച്ചറിയാൻ ആർക്കുമാകും.

അതുകൊണ്ട് രാഷ്ട്രീയ അജണ്ടകളൊക്കെ മാറ്റിവെച്ച് കേരളത്തിൽ സമാധാനം തിരിച്ചു കൊണ്ടുവരാനുള്ള സമീപനങ്ങളും അനുയോജ്യ നടപടികളുമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടത്.ഇനിയെങ്കിലും ഇക്കാര്യത്തിന് സംസ്ഥാന സർക്കാർ മുഖ്യ പ്രാധാന്യം നൽകണമെന്നാണ് എൻറെ അഭ്യർത്ഥന.

കേരളത്തിലെ ഇന്നത്തെ ദുരവസ്ഥ മാറ്റിയെടുക്കാനും സമാധാനം കൈവരിക്കാനുമുള്ള ക്രിയാത്മക ശ്രമങ്ങളിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒഴിഞ്ഞു മാറിയാൽ അത് ജനങ്ങളോട് കാണിക്കുന്ന കടുത്ത അപരാധമായിരിക്കും.

Top