ആത്മഹത്യാ ഭീഷണിമുഴക്കി തന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു ചാര്‍മ്മിളയെന്ന് കിഷോര്‍ സത്യ; വയറ്റില്‍ വളര്‍ന്ന കുഞ്ഞിനെ തൊഴിച്ച് കൊന്നവനാണ് കിഷോറെന്ന് ചാര്‍മ്മിള; താരങ്ങളുടെ പോര് ശക്തമാകുന്നു

കൊച്ചി: താന്‍ നടന്‍ കിഷോര്‍ സത്യയുടെ ഭാര്യയായിരുന്നെന്ന് നടി ചാര്‍മ്മിളയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി സീരിയില്‍ നടനായ കിഷോര്‍ സത്യ രംഗത്തെത്തിയിരിക്കുകയാണ്. ഗത്യന്തരമില്ലാതെ പറയുകയാണെന്ന ആമുഖത്തോടെ നടന്‍ ചാര്‍മ്മിളയുമായുള്ള ജീവിതത്തെക്കുറിച്ച് വനിതയോട് തുറന്ന് പറഞ്ഞു. തന്നെ നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് വിവാഹം കഴിക്കുന്നതില്‍ എത്തിച്ചതെന്നാണ് കിഷോര്‍ പറയുന്നത്. ന്നാല്‍ ഇനിത് മറുപടിയുമായി ചാര്‍മ്മിളയും രംഗത്തെത്തിയിട്ടുണ്ട്. കിഷോറിന് മറഅറൊരു സ്ത്രീയുമായും ബന്ധമുണ്ടായിരുന്നെന്നും തന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞെന്നുമാണ് ചാര്‍മ്മിള ആരോപിക്കുന്നത്.

ഒന്നിനുപുറകെ ഒന്നായി താരദമ്പതികള്‍ രൂക്ഷമായ ആരോപണങ്ങള്‍ പരസ്പരം ഉന്നയിക്കുന്ന അഭിമുഖങ്ങളാണ് പുറത്തുവന്നത്. ഇതോടെ വിഷയം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് സിനിമാസീരിയല്‍ ലോകത്തും ആരാധകര്‍ക്കിടയിലും. താന്‍ ഒരിക്കലും ചാര്‍മിളയെ വിവാഹംകഴിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും മരിക്കും ബാബു ആന്റണിയുമായുള്ള പ്രണയം തകര്‍ന്നതോടെ ഒരു സൈക്കിക് അവസ്ഥയില്‍ പെരുമാറിയ അവരെ വിവാഹം കഴിക്കേണ്ടിവരികയും ആയിരുന്നെന്നാണ് കിഷോര്‍ പറയുന്നത്. എന്നാല്‍ സിനിമയില്‍ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കില്‍ സിനിമയില്‍ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്ന കിഷോര്‍ സത്യയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു എ്ന്ന് പറഞ്ഞുകൊണ്ടാണ് ചാര്‍മിള തിരിച്ചടിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിഷോര്‍ സത്യ തുറന്ന് പറയുന്നു

താന്‍ വിവാഹം ചെയ്തു വഞ്ചിച്ചുവെന്നും ജീവിതത്തില്‍ തന്നെയാണ് ഏറ്റവും വെറക്കുന്നതെന്നും പറഞ്ഞു ചാര്‍മിള ഒരു ചാനലിന് നല്‍കിയ അഭിമുഖത്തോടു വനിതയോട് കിഷോര്‍ സത്യ പ്രതികരിച്ചിത് ഇങ്ങനെയായിരുന്നു. ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികള്‍ പരസ്പരവും രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ഒത്തുചേരലുമാണ്. അതുകൊണ്ടുതന്നെ മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചത് വിവാഹമാകുമോ.? കിഷോര്‍ ചോദിക്കുന്നു. ചാര്‍മിളയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല. വിവാഹാഭ്യര്‍ത്ഥനയും നടത്തിയിട്ടില്ല. അടിവാരം എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്.
ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം ഞരമ്പ് മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അവരോട് ഞാന്‍ മാത്രമല്ല സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകരെല്ലാം വളരെ സൗഹാര്‍ദപരമായാണ് പെരുമാറിയത്. പക്ഷേ അവര്‍ക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ആയപ്പോള്‍ എന്നോട് അവരെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് ‘നോ’ എന്ന് പറയരുതെന്നു പറഞ്ഞ് അവര്‍ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയില്‍ പെരുമാറിയ അവരോടം അപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.

അഭിനയമോ പ്രശസ്തിയോ ഒന്നും അന്ന് എന്റെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. ജീവിക്കാനുള്ള ഓട്ടത്തില്‍ യുഎഇയിലെ ഒരു എഫ്എമ്മില്‍ ജോലി കിട്ടിയ ഞാന്‍ പെട്ടെന്നു പോകാനുള്ള തീരുമാനമെടുത്തു. ഇതറിഞ്ഞ ചാര്‍മിള വയലന്റായി. വീണ്ടും അവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. അവരുടെ അച്ഛനും വിളിച്ചു. പോകുന്നകിന് മുമ്പ് ഒരിക്കലെങ്കിലും മകളെ കാണണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ തനിക്ക് മകളെ നഷ്ടമാകും എന്നു പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേട്ട് ഞാന്‍ എന്റെ ചെന്നൈയിലെ സുഹൃത്തിനെയും ഭാര്യയെയും ഇക്കാര്യം അറിയിച്ചു.

അവരോടൊപ്പം ചാര്‍മിളയെ കാണാന്‍ തീരുമാനിച്ചു. വീട്ടില്‍ ചെന്ന എന്നെ ചാര്‍മിളയുടെ വീട്ടുകാര്‍ കുടുക്കി. ഉടന്‍ വിവാഹം ചെയ്തില്ലെങ്കില്‍ മരിച്ചു കളയും എന്നാണ് നേരില്‍ കണ്ടപ്പോള്‍ ചാര്‍മിള ഭീഷണി മുഴക്കിയത്. ഉടന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണം എന്നു വാശിപിടിച്ചു. എന്റെ വീട്ടുകാര്‍ ഇതിന് സമ്മതിക്കില്ല എന്നും വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്നും ഞങ്ങള്‍ പറഞ്ഞെങ്കിലും ചാര്‍മിള വഴങ്ങിയില്ല. താന്‍ മരിക്കുമെന്നും എന്ന ജീവിക്കാന്‍ അനുവദിക്കില്ല എന്നും അവര്‍ വെല്ലുവിളിച്ചു. വിവാഹ രജിസ്റ്ററില്‍ തല്‍ക്കാലം ഒന്ന് ഒപ്പിട്ടു പെയാക്കൊള്ളൂ എന്ന് അവരുടെ പിതാവും പറഞ്ഞു. 22 വയസ് മാത്രമാണ് അന്ന് എനിക്ക് പ്രായം. ഗള്‍ഫ് യാത്ര മുടങ്ങുമോ എന്നു ഭയന്ന് ഞാന്‍ അവരുടെ ആവശ്യത്തിന് വഴങ്ങി. എതിര്‍ത്താല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു എനിക്ക്.

വിവാഹം കഴിഞ്ഞ് ഞാന്‍ രക്ഷപെട്ടോടിപ്പോയി എന്ന് ചാര്‍മിള ചാനലില്‍ പറഞ്ഞത് ശരിയാണ്. ഞാന്‍ കാരണം അവര്‍ മരിക്കേണ്ട എന്നു കരുതിയാണ് അന്ന് രജിസ്റ്ററില്‍ ഒപ്പുവച്ചത്. ഒപ്പിട്ടതിലൂടെ ഒരാളുടെ ജീവന്‍ രക്ഷിച്ചല്ലോ എന്ന ആശ്വാസമായിരുന്നു അന്ന് എനിക്ക്. ഗള്‍ഫില്‍ എത്തിയതിനു പിന്നാലെ അവര്‍ നിരന്തരം എന്നെ ഫോണില്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു. തിരികെ വരണം അല്ലെങ്കില്‍ താന്‍ ആത്മഹത്യചെയ്യുമെന്നും ഇല്ലാത്തപക്ഷം വിസ അയച്ചു തരണമെന്നുമായി പിന്നീടു വാശി. മരിക്കും മരിക്കും എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ എനിക്കു ഭയമായി. അങ്ങനെ എന്റെ വീട്ടില്‍ അച്ഛനോടും സഹോദരനോടും ഞാന്‍ നടന്നതൊക്കെ പറഞ്ഞു. അവര്‍ എന്നോട് നിയമപരമായി ബന്ധം വേര്‍പെടുത്താം എന്നു തന്നെ പറഞ്ഞു. ആ സമയം മദ്യപിച്ച് കഞ്ചാവു വലിച്ചു നടക്കുന്ന ചാര്‍മിളയെ ആണ് എനിക്ക് ഫോണിലൂടെ അറിയാന്‍ കഴിഞ്ഞത്. അവര്‍ക്ക് അവസരങ്ങളും കുറഞ്ഞു. അല്ലാതെ ഞാന്‍ അഭിനയിക്കരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

അന്‍സാര്‍ കലാഭവന്റെ ഒരു ഗള്‍ഫ് ഷോയ്ക്ക് അവര്‍ ഷാര്‍ജയില്‍ വന്നിരുന്നു. എന്നെ അത്യാവശ്യമായി കാണണമെന്നും കാര്യങ്ങള്‍ സംസാരിക്കാം എന്നും പറഞ്ഞു വിളിപ്പിച്ചു. അന്നും ബ്ലേഡുമായാണ് വന്നത്. ആസമയം ചില പത്രങ്ങള്‍ ചാര്‍മിളയുടെ അഭിമുഖം എടുക്കാന്‍ വന്നു. കൂടെ വരണമെന്ന് പറഞ്ഞു. ഇല്ലെങ്കില്‍ മരിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഞാനും ഒപ്പം പോയിരുന്നു. പ്രോഗ്രാമിന് വന്ന ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമാണ് അവര്‍ അന്ന് താമസിച്ചത്. ഞാനുമായി ഒരുമിച്ച് താമസിച്ചിട്ടില്ല. എനിക്ക് അത്തരത്തില്‍ അവരെ കാണാനും പറ്റുമായിരുന്നില്ല. സദാസമയവും മരിക്കും എന്നു ഭീഷണിപ്പെടുത്തുന്ന വ്യക്തിയോടുള്ള ഭയമായിരുന്നു. പിന്നീട് ഞാന്‍ നാട്ടിലേക്ക് തിരികെയെത്തി.

പക്ഷെ സാധാരണ ഗതിയില്‍ നേരത്തെ നോട്ടീസ് നല്‍കി രജിസ്റ്റര്‍ മാര്യേജ് ചെയ്യുന്നിടത്ത് സ്വാധീനമുപയോഗിച്ച് ചാര്‍മിളയും അച്ഛനുമായി ചേര്‍ന്ന് നടത്തിയ ചതിയില്‍ സര്‍ട്ടിഫിക്കറ്റുകളും വ്യാജമുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ നിയമപരമായി എനിക്ക് ബന്ധം വേര്‍പെടുത്തണമായിരുന്നു. അവര്‍ ആഗ്രഹിച്ചിരുന്നതു പോലെ ഞാന്‍ അവര്‍ക്കൊപ്പം ജീവിക്കില്ല എന്നു കണ്ടപ്പോള്‍ എന്നെ വിളിച്ച് മ്യൂച്ചല്‍ ഡിവോഴ്‌സിന് തയാറാണ്, ഒപ്പിടണം എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ അന്നു വരെ അകപ്പെട്ടിരുന്ന കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടു. ഇതിനിടയില്‍ അവരുടെ ജീവിതത്തിലോ കരിയറിലോ എന്തു നടന്നു എന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടു പോലുമില്ല. എന്നെ സംബന്ധിച്ച് അവര്‍ ഭാര്യ പോയിട്ട് കാമുകിയോ അടുത്ത സുഹൃത്തോ പോലുമായിരുന്നില്ല.

ചാര്‍മ്മിളയുടെ പ്രതികരണം

അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് കിഷോര്‍ സത്യയുമായുള്ള വിവാഹം വേണ്ടന്നു വച്ചതിന്റെ കാരണം വ്യക്തമാക്കി ചാര്‍മിള തുറന്നുപറയുന്നു. പ്രശസ്ത സീരിയല്‍സിനിമാ താരം കിഷോര്‍ സത്യയാണ് തന്റെ ആദ്യ ഭര്‍ത്താവെന്ന് ചാര്‍മിള കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ചാര്‍മിള തന്റെ ഭാര്യയോ കാമുകിയോ അടുത്ത സുഹൃത്തോ പോലും അല്ലായിരുന്നു, ഭീഷണിപ്പെടുത്തിയാണ് വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്പ്പിച്ചതെന്ന് കിഷോര്‍ സത്യ പറഞ്ഞിരുന്നു. ഇതിനെതിരെ ആഞ്ഞടിച്ചാണ് ചാര്‍മിളയുടെ പ്രതികരണം.

1995ലാണ് ഞാനും കിഷോര്‍ സത്യയും വിവാഹിതരാകുന്നത്. അന്ന് സിനിമയില്‍ തിളങ്ങി നിന്ന താരമാണ് ഞാന്‍. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കില്‍ സിനിമയില്‍ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്ന കിഷോര്‍ സത്യയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകന്മാരും ഉണ്ടായിരുന്നു. വിനീത്, ജയറാം അവരെയൊക്കെ എനിക്ക് ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തിക്കൂടെ. ഒരാള്‍ക്കു വേണ്ടി മരിക്കാന്‍ ബ്ലെയ്ഡ് എടുത്തു എന്നുപറഞ്ഞ് എല്ലാവര്‍ക്കും വേണ്ടി ബ്ലെയ്ഡ് എടുക്കുന്നവളാണ് ചാര്‍മിള എന്ന് വിചാരിക്കരുത്. ഒരു ബ്ലെയ്ഡ് കാണിച്ചാല്‍ ഇല്ലാതാകുന്ന ധൈര്യമേ കിഷോര്‍ സത്യയ്ക്ക് ഉള്ളോ? ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടാണ് ഒപ്പ് ഇടുവിച്ചതെങ്കില്‍ ഫോട്ടോയില്‍ കരഞ്ഞുകൊണ്ടല്ലേ നില്‍ക്കണ്ടത്. ഇത്ര സന്തോഷമായിട്ട് എങ്ങനെ നില്‍ക്കാന്‍ പറ്റും. ഭീഷണിക്ക് വഴങ്ങിയ ഒരാളുടെ മുഖമായിരുന്നോ കിഷോര്‍സത്യയ്ക്ക് അതില്‍. അടിവാരത്തിന്റെ സെറ്റില്‍വച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. കിഷോറിന്റെ അമ്മ മരിച്ച സമയമായിരുന്നു അത്. ഞാനും മാനസികമായി തകര്‍ന്ന അവസ്ഥയിലും. ഇരുവരും ദുഃഖിതരായിരുന്നു. സ്വന്തം സങ്കടങ്ങള്‍ക്കിടയിലും കിഷോര്‍ എന്നെ സാന്ത്വനിപ്പിച്ചിട്ടുണ്ട് ആ പെരുമാറ്റത്തില്‍ എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. സിനിമ പാക്ക്അപ്പ് ആകാന്‍ നേരം കിഷോറാണ് എന്നോട് പ്രണയമാണെന്ന് പറഞ്ഞത്. അത് പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ഒരു കാലം കഴിഞ്ഞപ്പോള്‍ സിനിമ എന്റെ താല്‍പ്പര്യമല്ലാതെയായി. കുടുംബിനിയാകണം, വിവാഹജീവിതം വേണം എന്നുള്ള ആഗ്രഹം അതിശക്തമായിട്ടുണ്ടായിരുന്നു.

അതുകൊണ്ടാണ് കിഷോര്‍ പറയുന്നത് അനുസരിച്ച് സിനിമ പോലും ഉപേക്ഷിച്ച് വീട്ടിലിരുന്നത്. ചെന്നൈയില്‍വച്ച് ഒരുദിവസം പോലും ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞിരുന്നില്ല. നാലുവര്‍ഷത്തിന് ശേഷം ഷാര്‍ജയില്‍ ഞാന്‍ എത്തിയപ്പോള്‍ അവിടെവച്ച് എന്തിനാണ് എന്നെ സ്വീകരിച്ചത്, ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ മതിയാരുന്നല്ലോ? എന്നെ സ്വീകരിച്ചു ഞങ്ങള്‍ വിവാഹജീവിതം ആരംഭിച്ചു.

ഒരുമാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി. അതോടെ കിഷോറിന്റെ മറ്റൊരു മുഖമാണ് ഞാന്‍ കണ്ടത്. എന്റെ കുഞ്ഞിനെക്കൊല്ലാന്‍ വയറിന് ചവിട്ടി, അടിച്ചു, അയാളെ പേടിച്ച് അപ്പാര്‍ട്ട്‌മെന്റിലൂടെ ഞാന്‍ ഓടിയിട്ടുണ്ട്. ഗര്‍ഭിണിയായിരുന്ന എന്നെക്കൊണ്ട് കാശിന് വേണ്ടി സ്റ്റാര്‍ നൈറ്റില്‍ ഡാന്‍സ് വരെ ചെയ്യിച്ചു. കുഞ്ഞിനെ കൊല്ലാന്‍ നിരന്തരം ഉപദ്രവമായിരുന്നു. ഈ ഉപദ്രവങ്ങളുടെ ആഘാതത്തിലാണ് എന്റെ ഗര്‍ഭപാത്രത്തില്‍ തുള വീണത്. പീഡനം സഹിക്കവയ്യാതെ ചെന്നൈയിലെത്തി ഗര്‍ഭഛിദ്രം നടത്തി എന്റെ കുഞ്ഞിനെ കൊന്നു. ഇനിയെങ്കിലും സ്വഭാവം മാറുമായിരിക്കും എന്നെ സ്വീകരിക്കുമായിരിക്കുമെന്ന് കരുതി ഷാര്‍ജയില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ കിഷോര്‍ സത്യയെയാണ്. ഇതിനപ്പുറം ഒരു വിവാഹജീവിതത്തിന് വേണ്ടി എനിക്ക് സഹിക്കാനാവുമായിരുന്നില്ല. ഇതോടെയാണ് വിവാഹമോചനം നേടുന്നത്.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ബ്ലേഡ് എടുത്തു എന്നുണ്ടെങ്കില്‍ ഡിവോഴ്‌സ് ആയപ്പോഴും അത് ചെയ്യണമല്ലോ? ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഒപ്പിട്ടത് എന്നല്ലേ പറഞ്ഞത്, അപ്പോള്‍ ആ ജീവിനെ കൈവിടുമ്പോള്‍ അവര്‍ പിന്നെയും പോയി കൈമുറിക്കേണ്ടതല്ലേ? അത് ചെയ്തില്ലല്ലോ?

കിഷോറിന്റെ കുടുംബത്തെ ഓര്‍ത്താണ് ഇത്രയും നാള്‍ ഈ സത്യം പറയാതെയിരുന്നത്. പക്ഷെ അതിന്റെ പേരില്‍ ഞാന്‍ ഭാര്യയല്ല, ഒരുമിച്ച് കഴിഞ്ഞിട്ടില്ല, ഭീഷണിപ്പെടുത്തുകയായിരുന്നു എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. വിവാഹബന്ധത്തില്‍ നിന്നും പിന്മാറിയതിന് പറയാന്‍ ഇതിലും നല്ല എത്രയോ കാരണങ്ങള്‍ നിരത്താമായിരുന്നു. ഞാന്‍ മദ്യപിച്ച് നിരന്തരം ഫോണ്‍ ചെയ്തു എന്നു പറയുന്നു; ആ കാലത്ത് നിരന്തരം ഫോണ്‍ചെയ്ത് ശല്യപ്പെടുത്താന്‍ സാങ്കേതിക വിദ്യയൊന്നും പുരോഗമിച്ചിരുന്നില്ല.

ഫോണിലൂടെ മദ്യപിച്ചത് തിരിച്ചറിയാന്‍ എന്തെങ്കിലും യന്ത്രം കിഷോര്‍ സത്യയ്ക്ക് ഉണ്ടോ? എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചു, അപ്പോഴൊന്നും ഞാന്‍ പ്രതികരിച്ചില്ല. കിഷോര്‍ സത്യയെപ്പോലെയുള്ള ഒരു അഭിനേതാവിനെതിരെ ആരോപണം ഉന്നയിച്ചതുകൊണ്ട് ഇന്നും എനിക്ക് ഒരുലാഭവും കിട്ടില്ല.

എനിക്ക് നഷ്ടപ്പെട്ട ജീവിതം നഷ്ടമായത് തന്നെയാണ്. പക്ഷെ സ്വന്തം ജീവിതം രക്ഷിക്കാന്‍ യാതൊരു മടിയുമില്ലാതെ കള്ളങ്ങള്‍ കിഷോര്‍ പറയുന്നത് കേട്ടിട്ട് മിണ്ടാതെയിരുന്നാല്‍ ചാര്‍മിള, ചാര്‍മിളയല്ലാതെയായിപ്പോകും. അതുകൊണ്ടാണ് ഈ വെളിപ്പെടുത്തലെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചാര്‍മിള പറയുന്നു.

Top