കോഴിക്കോട്: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ ഫയാസ് നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തതായി പരാതി. മുന്തിയ ഹോട്ടലിലെ ഡിജെ ആണെന്ന് വ്യാജ പ്രചരണം നടത്തിയാണ് ഫയാസ് സ്ത്രീകളുമായും പെണ്‍കുട്ടികളുമായും അടുത്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവരെ വശീകരിക്കുകയായിരുന്നു.
ഇത്തരത്തില്‍ അടുപ്പം കാണിച്ചവരില്‍ നിന്നും പതിവായി പണം വാങ്ങിയിരുന്നതായും അറിയിച്ച് സ്ത്രീകളുള്‍പ്പെടെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഫയാസ് മുബീന്‍ ചൂഷണത്തിനിരയാക്കിയെന്നും പരാതി പറയുന്നവരുണ്ട്. എന്നാല്‍ വിവരം അറിയിച്ചവരില്‍ പലരും രേഖാമൂലം പരാതി നല്‍കാന്‍ തയാറല്ലെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്.
ഭംഗിയുള്ള ഡിജെയെ കണ്ട് ഇഷ്ടം തോന്നി ഫെയ്‌സ്ബുക്കിലെ സൗഹൃദ പട്ടികയില്‍ ഇടംപിടിച്ചവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളും വനിതകളുമാണ്. പലരും പതിവായി ഫയാസുമായി വാട്‌സാപ്പ് വഴിയും മെസഞ്ചര്‍ വഴിയും ആശയവിനിമയം നടത്തിയിരുന്നു. പതിവായി മൊബൈല്‍ ചാര്‍ജ് ചെയ്ത് നല്‍കിയിരുന്നതും പെണ്‍കുട്ടികളാണ്. ഇവരില്‍ പലരും ചേവായൂര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പേരുപറയാതെ കാര്യമറിയിച്ച് പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇരുപതിലധികം പേരാണ് ഇത്തരത്തില്‍ സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. സ്ത്രീകളും പെണ്‍കുട്ടികളുടെ രക്ഷിതാക്കളും വരെ ഇവരിലുള്‍പ്പെടുന്നു.
ചിലര്‍ക്ക് പണം നഷ്ടപ്പെട്ടപ്പോള്‍ രണ്ടുപേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുകയായിരുന്നു. യുവാവിനെക്കുറിച്ച് കൂടുതല്‍ അറിവുണ്ടായിരുന്നില്ലെന്നാണു ചിലരുടെ പ്രതികരണം. ഇക്കാര്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കും. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി പതിനൊന്നിനു കിട്ടിയതിനു പിന്നാലെ സൈബര്‍ സെല്‍ വഴി പൊലീസ് കാര്യമായ അന്വേഷണം തുടങ്ങിയിരുന്നു.
പലരുടെയും സംഭാഷണം, അയച്ച സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ വീണ്ടെടുത്തിട്ടുണ്ട്. പലരും ആശങ്ക തീര്‍ക്കാന്‍ പൊലീസ് വിളിക്കുന്നതിന് മുന്‍പ് തന്നെ സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. ആഢംബര ബൈക്ക് കവര്‍ന്ന ഇടപ്പള്ളിയിലും കണ്ണാടി കവര്‍ന്ന കോഴിക്കോട് കനകാലയ ഷോറൂം ഉടമകളോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ഫയാസിന്റെ ഫേസ്ബുക്കില്‍ നിന്നും പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ഒഴിഞ്ഞ് പോയെന്നാണ് വിവരം. നാണക്കേടും ഭയവും കാരണം സ്ത്രീകളും ഫയാസിനെ ഒഴിവാക്കിയിട്ടുണ്ട്.