ക്രൈം ഡെസ്‌ക്
വാഷിംഗ്ടൺ: കുമ്പസാരിക്കാനെത്തിയ സൗന്ദര്യമത്സര ജേതാവായ സ്ത്രീയെ കൊലപ്പെടുത്തിയ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം. 85 വയസ്സുകാരനായ ജോൺ ഫെയിറ്റ് എന്ന വിരമിച്ച പുരോഹിതനാണ് ദക്ഷിണ ടെക്സാസിലെ കോടതി ശിക്ഷ വിധിച്ചത്. എൺപത്തഞ്ചു വയസ്സുകാരനായ ജോണിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ജീവപര്യന്തം.
1960 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് ടെക്സാസിലെ മക്കെല്ലനിലായിരുന്നു ജോൺ സേവനം അനുഷ്ഠിച്ചിരുന്നത്. വിശുദ്ധവാരത്തിൽ കുമ്പസാരത്തിനെത്തിയ ഐറിൻ ഗാർസ എന്ന ഇരുപത്തഞ്ചുകാരിയെയാണ് ജോൺ കൊലപ്പെടുത്തിയത്. അധ്യാപികയായിരുന്ന ഐറിസ് സൗന്ദര്യമത്സര ജേതാവു കൂടിയായിരുന്നു.
ഐറിസിന്റെ കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അരിസോണയിലെ വിരമിച്ചവർക്കു വേണ്ടിയുള്ള ആശ്രമത്തിൽ താമസിക്കുകയായിരുന്ന ജോണിനെ കഴിഞ്ഞവർഷമാണ് വിചാരണയുടെ ഭാഗമായി ടെക്സാസിൽ എത്തിച്ചത്.
അഞ്ചുദിവസം നീണ്ടുനിന്ന വിചാരണയ്ക്കിടെ 24ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ ജോണിനെ ഉൾപ്പെടുത്താതിരിക്കാൻ പള്ളി അധികൃതർ പ്രാദേശിക അധികൃതരെ നിർബന്ധിച്ചത് ഉൾപ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷൻ ജോണിനെതിരെ ഹാജരാക്കിയത്. ദക്ഷിണ ടെക്സാസിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.