പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി; പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് മാപ്പ് പറയില്ല; എന്നാ നാറ്റിച്ചെന്നാലും ഞാന്‍ പിന്നേയും പിന്നേയും മോളില്‍ നില്‍ക്കും

തൊടുപുഴ: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവയ്ക്കുകയുള്ളൂവെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. വേറെ ആര് ആവശ്യപ്പെട്ടാലും രാജിവയ്ക്കില്ലെന്നും മണി. പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് നേരിട്ടെത്തി മാപ്പു പറയില്ല. മൂന്നാറില്‍ സമരം അവസാനിപ്പിക്കാന്‍ ഇടപെടില്ല. അവരെ അവിടെ ഇരുത്തിയവര്‍ തന്നെ തിരിച്ചുകൊണ്ട് പോകട്ടെ. നിര്‍വ്യാജമായ ഖേദപ്രകടനം പൊതുസമൂഹത്തോട് പറഞ്ഞുകഴിഞ്ഞു. ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അടഞ്ഞു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ് ഖേദപ്രകടനം നടത്തിയതെന്നും മണി പറഞ്ഞു.

ഇടുക്കിയിലെ ഹര്‍ത്താല്‍ അനാവശ്യമെന്ന് മന്ത്രി എം.എം.മണി. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നു. പൊമ്പിളൈ ഒരുമൈയിലെ ഒരു സ്ത്രീയെ കുറിച്ചും മോശം പറഞ്ഞിട്ടില്ല. പ്രസംഗം സംബന്ധിച്ച തെറ്റിദ്ധാരണയില്‍ ഖേദപ്രകടനം നടത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടിയിട്ടേയൂള്ളൂവെന്നും മണി. താന്‍ ഭൂമി കയ്യേറിയെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊണ്ടുവരുന്നത്. മാധ്യമങ്ങള്‍ക്കും സുരേഷ് കുമാറിനുമെതിരെ ഇന്നലെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. സുരേഷ് കുമാര്‍ വഴിവിട്ട് പോയപ്പോള്‍ എതിര്‍ത്തിട്ടുണ്ട്. അന്ന് ചാനലുകാര്‍ സുരേഷ് കുമാറിന് കൂട്ടുനിന്നു. പറയാനുള്ളത് ഇനിയും പറയുമെന്നും എം.എം.മണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എത്ര നാറ്റിച്ചാലും ഞാന്‍ അതിനു മുകളില്‍ നില്‍ക്കും, കാരണം ഞാന്‍ സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനാണ്. എല്ലാവരോടും സമഭാവനയോടുകൂടി മാത്രമേ പെരുമാറിയിട്ടുള്ളൂ, അര്‍ഹതയില്ലാത്ത ഒരു കാര്യത്തിലും താല്‍പര്യമില്ലെന്ന് എം.എം. മണി. ഭൂമി കയ്യേറിയെന്ന പ്രചാരണം തെറ്റെന്നും മണി പറഞ്ഞു.

സിപിഐക്കെതിരെ പറയാന്‍ ഒന്നും ഇല്ലാഞ്ഞിട്ടല്ല. അത് പറയാത്തത് മുന്നണി മര്യാദ മാനിച്ചിട്ടാണ്. പറയാനുള്ളത് മുന്നണി യോഗത്തില്‍ പറയും. പാര്‍ട്ടി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മണി പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കണമെന്ന് തന്നെയാണ് നിലപാട്. ഭൂമി പ്രശ്‌നത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. മൂന്നാറിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പൊളിച്ച കുരിശ് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിലായിരുന്നു. കുരിശ് പൊളിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണെന്നും എം എം മണി പറഞ്ഞു.

എം.എം.മണിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്:

ഞാന്‍ ഭൂമി കയ്യേറിയെന്ന നിലയിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞാന്‍ ഭൂമിയ കയ്യേറിയെന്ന പ്രചാരണം തെറ്റാണ്. എന്നാ നാറ്റിച്ചെന്നാലും ഞാന്‍ പിന്നേയും പിന്നേയും മോളില്‍ നില്‍ക്കും. അത് ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുന്നതു കൊണ്ടാണ്. ജനങ്ങളോടൊപ്പം നില്‍ക്കുന്നതു കൊണ്ടാണ്. ഞാന്‍ വെറും സാധാരണക്കാരനാണ്. 45 വര്‍ഷം പൊതു പ്രവര്‍ത്തനം നടത്തിയ ആളാണ്. എന്റെ സമ്പത്ത് ഈ വീടു മാത്രമാണ്. എല്ലാവരും വന്നാല്‍ ഇതില്‍ ഇരിക്കാന്‍ പോലും സൗകര്യമില്ല. ഞാന്‍ അങ്ങനെയെ ജീവിച്ചിട്ടുള്ളു. പൊതു പ്രവര്‍ത്തനം കൊണ്ട് ഞാന്‍ സമ്പത്തുണ്ടാക്കിയിട്ടില്ല.

പിശകുണ്ടെങ്കില്‍ ശൈലി മാറ്റും. വേറൊരു കാര്യമവുമില്ല. ഞാന്‍ ഇവിടെയെങ്ങാനും ജീവിച്ച് പൊക്കോട്ടെ.

എന്റെ പരമാര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിച്ചു. ഞാന്‍ പറഞ്ഞ് ക്ലോസ് ചെയ്തു. അവര്‍ അവിടെയിരിക്കട്ടെ അതിന് ഞാന്‍ എന്തു വേണം. എന്നെ അതിന് കിട്ടില്ല. ഞാന്‍ പറയയേണ്ടത് പൊതു സമൂഹത്തോടെ പറയുകയുള്ളു. മാപ്പ് പറയാന്‍ ഞാന്‍ ചെല്ലുമെന്ന് കരുതേണ്ട. അതിന് അവരെ ഇരുത്തിയവര്‍ ചെല്ലും. അവര്‍ അവിടെയിരിക്കട്ടെ നിങ്ങളും കൂടെ കൂടി സംഗതി കൊഴുപ്പീര് .

എനിക്ക് അവരുമായി എന്ത് ബന്ധം. എനിക്ക് അവരെ വ്യക്തിപരമായി അറിയാവുന്നതാണ്. ഞാന്‍ ആരുടേയും പേര് പറഞ്ഞിട്ടുമില്ല. പറയുകയുമില്ല. അത് വിട്ട കേസാണ്. അത് സംബന്ധിച്ച ഇനി അങ്ങോട്ട് പോകേണ്ട യാതൊരു കാര്യവുമില്ല. തെറ്റിദ്ധാരണ നീക്കാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഇനി ധാരണ വെക്കേണ്ടവര്‍ വെച്ചോട്ടെ. നിര്‍വ്യാജം ഖേദപ്രകടനം നടത്തിക്കഴിഞ്ഞു. എല്ലാ പത്രത്തിലും വന്നതാണ്. അവിടെയിരിക്കുന്നവരോട് ഞാന്‍ അവിടെ ചെന്ന് പറഞ്ഞിട്ട് അവര്‍ എഴുന്നേല്‍ക്കേണ്ട കാര്യമില്ല. അവിടെ ഇരുത്തിയവര്‍ നോക്കട്ടെ. ഇന്ന് അവിടെ ഒരു പരിപാടിയുണ്ടായിരുന്നു. ഒരു പ്രസംഗം നടത്തി പോകാമെന്നായിരുന്നു കരുതിയത്. ഹര്‍ത്താല്‍ വന്നതു കണ്ട് മാറ്റി.

Top